കൊച്ചി: തുരുത്തി ഫ്ലാറ്റ് നിർമാണത്തിന് തുക അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ മോദിക്ക് നന്ദി പറഞ്ഞ് ബിജെപി. ബിജെപി കേരളയിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പദ്ധതിയുടെ 50 ശതമാനം ഫണ്ടും നൽകുന്നത് കേന്ദ്രസർക്കാർ ആണെന്നും, 30% ഫണ്ട് മാത്രമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും, 20 ശതമാനം ഫണ്ടാണ് കോർപ്പറേഷൻ നൽകുന്നതെന്നും, പോസ്റ്റിൽ പറയുന്നുണ്ട്. സംസ്ഥാന സർക്കാർ ക്രെഡിറ്റ് അടിച്ചുമാറ്റുന്നുവെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
ഫോർട്ട് കൊച്ചി-തുരുത്തി കോളനിയിലെ 394 കുടുംബങ്ങൾക്കാണ് നരേന്ദ്ര മോദി സർക്കാരിലൂടെ വീടെന്ന സ്വപ്നം യാഥാർഥ്യമായത്. സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെടുത്തിയാണ് ഈ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീടിനായുള്ള ഫണ്ടനുവദിച്ചത്. വീടില്ലാത്ത പാവപ്പെട്ടവർക്കായി പ്രധാനമന്ത്രി ആവാസ് യോജനയടക്കം ഒട്ടേറെ പദ്ധതികളാണ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്നത്. രാജ്യത്തുടനീളം ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് ഇതിലൂടെ തല ചായ്ക്കാനിടമൊരുങ്ങിയെന്നും പോസ്റ്റിൽ പറയുന്നു.
എന്നാൽ കേന്ദ്ര പദ്ധതികൾ കേരളത്തിലുള്ളവർക്ക് നിഷേധിച്ചും പേര് മാറ്റി നടപ്പാക്കിയും ജനങ്ങളെ കബളിപ്പിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളത്. അവരാണ് ഇപ്പോൾ ഫോർട്ട് കൊച്ചിയിലെ പദ്ധതിയുടെയും ക്രെഡിറ്റ് അടിച്ചു മാറ്റാൻ എത്തിയിരിക്കുന്നത്. ജനങ്ങളിത് മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്നും പോസ്റ്റിൽ പറയുന്നു. ഇതിന് മുന്നേ മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കേ അവാർഡ് ലഭിച്ചപ്പോഴും മോദിക്ക് നന്ദി പറഞ്ഞ് കൊണ്ട് ബിജെപി കേരള പോസ്റ്റിട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് തുരുത്തി ഭവന സമുച്ചയം മുഖ്യമന്ത്രി നാടിന് സമ്മാനിച്ചത്. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ്, മേയർ എം. അനിൽകുമാർ, കെ. ജെ. മാക്സി എംഎൽഎ, തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഈ ഭവനസമുച്ചയങ്ങൾ രാജ്യത്തിനു മുന്നിൽ കേരള മാതൃകയായി തലയയുർത്തി നിൽക്കുകയാണ്. അതിനു നേതൃത്വം നൽകിയ കൊച്ചി നഗരസഭയെ ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ഘാടനവേളയിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നസാക്ഷാൽക്കാരത്തിലേയ്ക്ക് നമ്മൾ അതിവേഗം മുന്നേറുകയാണ്. ആ മുന്നേറ്റത്തിനു പകിട്ടേറ്റുന്ന മനോഹരമായ ഒരു പദ്ധതിയുടെ ഉദ്ഘാടനമാണ് ഇന്ന് കൊച്ചിയിൽ നടന്നത്. തുരുത്തിയിൽ നിർമ്മിച്ച ഇരട്ട ഭവനസമുച്ചയങ്ങൾ 394 കുടുംബങ്ങൾക്ക് സമർപ്പിച്ചു. ഈ ഭവനസമുച്ചയങ്ങൾ രാജ്യത്തിനു മുന്നിൽ കേരള മാതൃകയായി തലയയുർത്തി നിൽക്കുകയാണ്. അതിനു നേതൃത്വം നൽകിയ കൊച്ചി നഗരസഭയെ ഹാർദ്ദമായി അഭിനന്ദിക്കുന്നു.
85.75 കോടി രൂപയാണ് പദ്ധതി നിർവ്വഹണത്തിനായി ചെലവഴിച്ചത്. 10,796.42 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് ഒന്നാമത്തെ ടവർ. 11 നിലകളിലായി നിർമ്മിച്ചിട്ടുള്ള ഈ ടവറിൽ 199 കുടുംബങ്ങൾക്കാണ് ഫ്‌ളാറ്റ് ഒരുക്കിയിട്ടുള്ളത്. 81 പാർക്കിംഗ് സ്ലോട്ടുകൾ, 105 കെ എൽ ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 3 എലവേറ്ററുകൾ, 3 സ്റ്റെയർകേസുകൾ എന്നിവയുമുണ്ട്. ഈ ഫ്‌ളാറ്റ് സമുച്ചയത്തിന് താഴെ ഒരു അംഗനവാടിയും 14 കടമുറികളും പ്രവർത്തിക്കും. രണ്ടാമത്തെ ടവറിലാകട്ടെ 13 നിലകളിൽ, ആകെ 195 പാർപ്പിടങ്ങളാണ് ഉള്ളത്. 10,221 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പണിതിരിക്കുന്നത്. താഴത്തെ നിലയിൽ 18 കടമുറികളും, പാർക്കിംഗ് സൗകര്യവുമുണ്ട്.
ഭവനരഹിതരില്ലാത്ത കേരളം എന്ന ആശയം മുന്നോട്ടുവച്ചപ്പോൾ അസാധ്യം എന്നുപറഞ്ഞ് അതിനെ തള്ളിക്കളഞ്ഞവരുണ്ട്. അപ്രായോഗികം എന്നു വിശേഷിപ്പിച്ചവരുണ്ട്. എന്നാൽ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ കിടപ്പാടം ഇല്ലാത്ത ഒരാൾ പോലും നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകരുത് എന്ന ലക്ഷ്യം നമ്മൾ പൂർത്തീകരിക്കും എന്ന ദൃഢനിശ്ചയമാണ് സർക്കാരിനെ നയിക്കുന്നത്. ഇന്ന് ഈ തുരുത്തിയിൽ വിരിഞ്ഞ ആഹ്ളാദം നിറഞ്ഞ ചിരികൾ അതിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു. ആ ലക്ഷ്യത്തിലേയ്ക്ക് ഇനി അധികദൂരമില്ല. ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടു പോകാം.