തിരുവനന്തപുരം: രാജ്‌ഭവനിലെ ഇൻഹൗസ് മാഗസിൻ പ്രകാശന ചടങ്ങിൽ വിയോജിപ്പ് തുറന്നുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. രാജഹംസിലെ ആർട്ടിക്കിൾ 200മായി ബന്ധപ്പെട്ട ലേഖനം സർക്കാർ നിലപാടല്ലെന്നും, അത് ലേഖകൻ്റെ നിലപാട് ആണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്ര- സംസ്ഥാന ബന്ധത്തെ കുറിച്ചുള്ള ലേഖനം സർക്കാർ നിലപാടിന് വിരുദ്ധമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കുന്നതാണ് സർക്കാർ നയമെന്നും പിണറായി പറഞ്ഞു.
രാജ്ഭവൻ പുറത്തിറക്കുന്ന ലേഖനമായതിനാൽ അത് സർക്കാരും ചേർന്ന് പുറത്തുവിടുന്ന ധാരണ ഉണ്ടായേക്കാം.അത് തെറ്റിദ്ധാരണയാണ്. വിയോജന അഭിപ്രായങ്ങളെ അനുവദിക്കണോ, അതോ കഴുത്ത് ഞെരിച്ച് കൊല്ലണോഎന്നതാണ് ഇപ്പോഴത്തെ പ്രശ്നം. എന്നാൽ വിയോജന അഭിപ്രായങ്ങളെ പൊതുജനാധിപത്യ മണ്ഡലത്തിൽ അനുവദിക്കണമെന്നാണ് സർക്കാരിൻ്റെ നിലപാട്.
വിയോജന അഭിപ്രായങ്ങളെയും, വിരുദ്ധ അഭിപ്രായങ്ങളേയും പൊതുജനാധിപത്യ മണ്ഡലത്തിൽ അനുവദിക്കുന്ന നിലപാടുള്ള പാരമ്പര്യം സംസ്ഥാനത്തിനുണ്ട്. അത് ഭദ്രമായി നിലനിർത്തുക എന്നതാണ് സർക്കാരിൻ്റെ നിലപാട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിരുദ്ധ നിലപാടുകളുള്ള ലേഖനങ്ങൾ ഇനിയും ഉണ്ടാകാം. എന്നാൽ അതൊന്നും സർക്കാരിനെ അലോസരപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, പ്രസംഗത്തിൻ്റെ പരിഭാഷ തരൂരിനോട് ചോദിച്ചറിഞ്ഞ ഗവർണർ മറുപടി പ്രസംഗത്തിൽ വിവാദങ്ങളെക്കുറിച്ച് ഒന്നും പരാമർശിച്ചില്ല.