കോട്ടയം: റബർ ബോർഡ് ആസ്ഥാനത്തേക്ക് ബിജെപി രാഷ്ട്രീയ നിയമനം നടത്തി ചെയർമാനായി എൻ. ഹരിയെ നിയമിച്ചെങ്കിലും ബോർഡ് യോഗം അനശ്ചിതത്വത്തിൽ. മൂന്നിലൊന്ന് ക്വാറം പൂർത്തിയാക്കാനുള്ള അംഗങ്ങൾ ഇല്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം. 29 അംഗ ബോർഡിൽ ഉദ്യോഗസ്ഥ നോമിനികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
ബിജെപി രാഷ്ട്രീയ നിയമനം നടത്തിയ റബ്ബർ ബോർഡ് ചെയർമാനായിരുന്ന സാവർ ധനാനിയ 2024 ജൂൺ 30ന് കാലാവധി പൂർത്തിയാക്കി മടങ്ങി. പിന്നീട് നീണ്ട കാലം ബോർഡ് ചെയർമാനില്ലാതെ കിടന്നു. പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലിക അധ്യക്ഷന്മാരെ നിയോഗിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
റബറിൻ്റെ പ്രധാനപ്പെട്ട ഉൽപ്പാദന കേന്ദ്രമായ കേരളത്തിൽ ഉൾപ്പെടെ ശ്രദ്ധ നൽകാതെ പ്രവർത്തനം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു നടന്നു. ഒടുവിൽ വീണ്ടും റബ്ബർ ബോർഡിൻ്റെ ചെയർമാനായി രാഷ്ട്രീയ നിയമനം നടത്തി. ബിജെപി മധ്യമേഖലാ പ്രസിഡൻ്റ് ആയ എൻ. ഹരിയെ ചെയർമാനായി നിയമിച്ചു. ഇത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.