തൃശൂർ: രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗത്തിൽ പ്രതി പ്രിൻ്റു മഹാദേവ് പൊലീസിൽ കീഴടങ്ങി. പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പാർട്ടി പ്രവർത്തകർക്ക് ഒപ്പമായിരുന്നു പ്രിൻ്റു മഹാദേവ് കീഴടങ്ങാൻ എത്തിയത്. സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ മാജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കും. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രിൻ്റു മഹാദേവിന് എതിരെ പോലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ചാനലിലെ ചർച്ചക്കിടെയാണ് പ്രിൻ്റു മഹാദേവ് രാഹുൽ ഗാന്ധിക്കുനേരെ വധഭീഷണി ഉയർത്തിയത്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിൻ്റു മഹാദേവിൻ്റെ ഭീഷണി. പിന്നാലെ കേസെടുത്ത പൊലീസ് പ്രിൻ്റു മഹാദേവിനായി വ്യാപക തെരച്ചിലാരംഭിച്ചിരുന്നു. തൃശൂരിലെ ബിജെപി നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്തിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലുമാണ് പരിശോധന നടത്തിയത്.
തെരച്ചിലിനു പിന്നാലെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി തൃശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് നടത്തിയ റെയ്ഡുകളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ‘പ്രിന്റു മാഷിനെ വിട്ടുതരില്ല, സംരക്ഷിക്കും’ എന്ന് മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷോധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.