തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുതിർന്ന സിപിഐ നേതാവ് സി.സി. മുകുന്ദൻ. വേണ്ടിവന്നാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് സി.സി. മുകുന്ദൻ അറിയിച്ചു. ആരാണ് തന്നെ വെട്ടിയത് എന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും പാർട്ടിയിൽ തനിക്കെതിരെ കോക്കസ് ഉണ്ടെന്നും മുകുന്ദൻ വ്യക്തമാക്കി. നാട്ടിക സീറ്റ് പേയ്‌മെൻ്റ് സീറ്റ് ആണ് എന്ന ആരോപണവും മുകുന്ദൻ ആവർത്തിച്ചു.
നാട്ടികയിൽ സിപിഐ സ്ഥാനാർഥിയായി ഗീതാ ഗോപിയെ പരിഗണിക്കുന്നതിൽ സി.സി. മുകുന്ദൻ എംഎൽഎ അതൃപ്തി അരിയിച്ചിരുന്നു. ഒരു ടേം മാത്രം പൂർത്തീകരിച്ച തന്നെ ഒഴിവാക്കിയതിലും, സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് കേസ് ഉള്ളയാളെ വീണ്ടും പരിഗണിച്ചതിനാലുമാണ് അതൃപ്തി അറിയിച്ചത്.
ഗീത ഗോപി ഒഴികെ ആരെയും മണ്ഡലത്തിൽ സ്ഥാനാർഥി ആക്കിയാൽ അംഗീകരിക്കുമെന്നും, അവരുടെ ഭാഗത്ത് വീഴ്ചയുള്ളതുകൊണ്ടാണ് തന്നെ പകരം സ്ഥാനാർഥിയാക്കിയതെന്നും മുകുന്ദൻ പറഞ്ഞിരുന്നു. എംഎൽഎ എന്ന നിലയിൽ താൻ മികച്ച പ്രകടനങ്ങളാണ് മണ്ഡലത്തിൽ കാഴ്ചവച്ചത്. അത് സ്ഥാനാർഥി നിർണയത്തിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.