

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനെതിരെ കേസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. പണം വാങ്ങിയിട്ട് സ്കൂട്ടർ നൽകിയില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണൻ അടക്കം നാല് പ്രതികളാണ് എഫ്ഐആറിലുള്ളത്. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തട്ടിപ്പിലൂടെ കേസിലെ ഒന്നാം പ്രതി അനന്തു കൃഷ്ണൻ്റെ അക്കൗണ്ടിൽ 490 കോടി രൂപ എത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 485 കോടി രൂപയുടെ ഇടപാടുകളാണ് ഇവർ നടത്തിയത്. 200 കോടിയോളം ആദ്യ ഘട്ട സ്കൂട്ടർ-ലാപ്ടോപ് വിതരണത്തിന് ചെലവാക്കി. ഭൂമിയും കാറുകളും വാങ്ങാനും ആഡംബര ജീവിതത്തിനും ഓഫീസ് നടത്തിപ്പിനുമായി ബാക്കി തുക ഉപയോഗിച്ചെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ മുഖ്യ പ്രതി അനന്തു കൃഷ്ണൻ നടത്തുന്ന പരിപാടികളിലെ സ്ഥിരം ഉദ്ഘാടകനായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്കൂട്ടർ വിതരണ പരിപാടികളിൽ നിരവധി തവണ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടകനായി എത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളില്‍ നിന്ന് പണം വാങ്ങിയതെന്നാണ് പരാതിക്കാരായ സ്ത്രീകള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. പണം തിരികെ ലഭിക്കാന്‍ പലയിടങ്ങളിലും കയറിയിറങ്ങി. ആകെയുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയാണ് പണം നല്‍കിയത്. ഒടുവില്‍ സ്‌കൂട്ടറും ഇല്ല, പലിശ കയറി സ്വര്‍ണവും പോയി എന്ന അവസ്ഥയിലാണെന്നും പരാതിക്കാര്‍ വെളിപ്പെടുത്തിയിരുന്നു.