മൂന്നാർ: ഇടുക്കി മൂന്നാറിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്തു. മൂന്നാർ പഞ്ചായത്തിനെതിരെ അനിമൽ റെസ്ക്യൂ ടീമാണ് പരാതി നൽകിയത്. നായകളെ പഞ്ചായത്ത് വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മൂന്നാർ പഞ്ചായത്ത് പിടികൂടിയ 200 ലേറെ നായകളെ കൊന്നു കുഴിച്ചുമൂടിയെന്നാണ് അനിമൽ റെസ്ക്യു സംഘത്തിൻ്റെ പരാതി. അനിമൽ റെസ്ക്യൂ സംഘത്തിലെ അംഗം കീർത്തിദാസ് ആണ് മൂന്നാർ പൊലീസിൽ പരാതിപ്പെട്ടത്.
മൂന്നാറിലെ മാലിന്യ നിക്ഷേപം നടത്തുന്ന സ്ഥലത്താണ് 200 ഓളം തെരുവ് നായ്ക്കളെ രാസപദാർത്ഥം ഉപയോഗിച്ച് കുത്തിവെച്ച് കൊന്ന് കുഴിച്ച് മൂടിയതായി പരാതി ഉയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പഞ്ചായത്ത് അധികൃതർക്കെതിരെ മൂന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വിവിധ വകുപ്പുകൾ ചുമത്തി പഞ്ചായത്ത് വാഹനത്തിൻ്റെ ഡ്രൈവർക്കെതിരെയാണ് കേസ്.
അതേസമയം കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നാറിൽ വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഉൾപ്പെടെ മുപ്പതിലേറെ പേരെയാണ് തെരുവുനായ ആക്രമണമിച്ചത്. പഞ്ചായത്തിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. പിന്നാലെയാണ് തെരുവ് നായകളെ പിടികൂടാൻ പഞ്ചായത്ത് സംവിധാനം ഒരുക്കിയത്.
നായ്ക്കളെ വന്ധ്യകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയായിരുന്നുവെന്നും നായകളെ കൊന്ന് കുഴിച്ചുമൂടിയിട്ടില്ലെന്നും മൂന്നാർ പഞ്ചായത്ത് അധികൃതർ പറയുന്നു. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും മൂന്നാർ പഞ്ചായത്ത് അറിയിച്ചു.