ഛത്തീസ്ഗഡ്: ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരിച്ച് ഓർത്തഡോക്സ് സഭാ കത്തോലിക ബാവ മാത്യൂസ് തൃതീയൻ. ഇത്തരത്തിലുള്ള പ്രവണതകളുമായി മുന്നോട്ട് പോകുന്നത് ഇന്ത്യ പോലൊരു ജനാതിപത്യ, മതേതര രാജ്യത്തിന് ഭൂഷണമല്ല. കേന്ദ്ര സർക്കാർ അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു മാതൃകപരമായ ശിക്ഷ നൽകണം. മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ കാപാലികരുടെ രാജ്യമായി ചിത്രീകരിക്കുന്ന പ്രവണതയുള്ള സംഘടനകളെ പരിപൂർണമായി നിരോധിക്കണമെന്നും കത്തോലിക ബാവ മാത്യൂസ് തൃതീയൻ പറഞ്ഞു.
ഒരു മതത്തിനും മറ്റൊരു മതത്തിനുമേൽ ആധിപത്യം നേടാനാകില്ല. ന്യൂനപക്ഷത്തിനുമേൽ ഭൂരിപക്ഷമെന്നോ ഭൂരിപക്ഷത്തിനുമേൽ ന്യൂനപക്ഷമേന്നെ വ്യത്യാസമില്ല. എല്ലാവർക്കും മതവിശ്വാസത്തിനും ആരാധനയ്ക്കും അവകാശമുണ്ട്. അത് പ്രചരിപ്പിക്കാനും അവകാശമുണ്ട്. ആരെയും നിർബന്ധിച്ച് മതം മാറ്റിയാൽ അതിനെതിരെയുള്ള നിയമങ്ങൾ ഇന്ത്യയിലുണ്ട്. എപ്പോഴും അത് പാലിക്കപ്പെടേണ്ടതാണ്. അല്ലാതെയുള്ളതെല്ലാം സ്വാതന്ത്ര്യത്തിനുമേലുള്ള കയ്യേറ്റമാണെന്നും അത് അനുവദിക്കില്ലെന്നും കത്തോലിക ബാവ മാത്യൂസ് തൃതീയൻ പറഞ്ഞു.
"അനുകൂലമായ നടപടി ഛത്തീസ്ഗഡ് സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടേത് വിരോധാഭാസ നിലപാട്. പ്രതിപക്ഷത്തിന്റെ കാര്യമല്ല പറയാനുള്ളത്, ഭരണപക്ഷം എങ്ങനെ പെരുമാറുന്നു എന്നുള്ളതാണ്. ഭാരതീയ സംസ്കാരത്തിന് ഏറ്റിരിക്കുന്ന ചെകിട്ടത്തടിയാണ് അറസ്റ്റ്. കേരളത്തിലെ കൃസ്ത്യാനികൾക്ക് ഇത് തിരിച്ചറിയാനുള്ള കഴിവുണ്ട്. കേരളത്തിൽ മാത്രമല്ല പുറത്തും മോദി ഉൾപ്പെടെയുള്ളവർ ക്രിസ്മസ് കേക്ക് നൽകുന്നുണ്ട്. കേക്കിനകത്ത് വർഗീയതയില്ല. ഒരുവശത്തു കൂടി പ്രീണനവും മറുവശത്തു കൂടെ പീഡനവും നടത്തുകയാണ്. ഇരുതോണിയിൽ ചവിട്ടുന്ന ബിജെപി നിലപാട് ഓർത്തഡോക്സ് സഭയ്ക്ക് സ്വീകാര്യമല്ല. തീവ്രവാദ സംഘടനകളെ നിയന്ത്രിക്കാൻ മോദി സർക്കാരിന് കഴിവില്ല. അവരെ നിയന്ത്രിച്ചാൽ വോട്ട് കുറയുമെന്ന പേടിയാണ്. പരോക്ഷമായി ഇത്തരം സംഘടനകൾക്ക് മോദി സർക്കാർ പിന്തുണ നൽകുന്നുവെന്ന് സഭ സംശയിക്കുന്നു", മാത്യൂസ് തൃതീയൻ.