തൃശൂർ: നാട്ടിക സീറ്റിലെ സ്ഥാനാർഥി നിർണയം വിവാദമായതോടെ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ സി.സി. മുകുന്ദൻ സമവായത്തിനില്ല. യുഡിഎഫ് പിന്തുണയും നാട്ടികയിലെ സ്ഥാനാർഥിത്വവും ഉറപ്പിച്ചു കഴിഞ്ഞു. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് സി.സി. മുകുന്ദൻ എംഎൽഎ ആവർത്തിക്കുന്നത്. മണ്ഡലത്തിൽ സ്ഥാനാർഥിയായി പാർട്ടി തീരുമാനിച്ച ഗീത ഗോപി, മുൻ ബിജെപിക്കാരിയും സ്പോർൺസേർഡ് സ്ഥാനാർഥിയും ആണെന്നും മുകുന്ദൻ ആരോപിക്കുന്നുണ്ട്.
തന്നെ മറികടന്ന് ഗീത ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ പ്രാദേശിക തലം മുതൽ സംസ്ഥാന ഘടകങ്ങൾ വരെ ഒരു സിപിഐ നേതാവ് ശ്രമിച്ചു. നാട്ടിക സ്വദേശി പോലുമല്ലാത്ത ഗീത മുൻ ബിജെപിക്കാരിയാണ്. പാർട്ടിക്ക് പുറത്തുള്ളവരുടെ സ്പോൺസർഷിപ്പ് ഗീതക്കുണ്ടെന്നുമാണ് മുകുന്ദന്റെ ആരോപണം.
എന്നാൽ മുകുന്ദന്റെ സ്ഥാനാർഥിത്വത്തിൽ എതിർപ്പ് അറിയിച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഉണ്ടായ വിവാദം പാർട്ടിയെ പ്രതിസന്ധിയിലാക്കിയതോടെ അടിയന്തര ജില്ലാ കൌൺസിൽ യോഗം ചേരാനാണ് സിപിഐയുടെ തീരുമാനം.