കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഒൻപത് വർഷമായി ഭരണത്തിലുള്ള പാർട്ടിയാണ്. ഭരിക്കാൻ കഴിവില്ലെങ്കിൽ രാജിവച്ച് പുറത്തുപോകണമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ ഹലോ മലയാളം ലീഡേഴ്സ് മോണിംങ്ങിൽ പറഞ്ഞു.
മെഡിക്കൽ കോളേജ് വിഷയത്തിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് ചാണ്ടി ഉമ്മൻ എംഎൽഎ ഉന്നയിച്ചത്. സംഭവത്തിൽ കളക്ടറുടെ അന്വേഷണമല്ല, പകരം ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടത്. സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവർ എന്തിനാണ് ഇപ്പോൾ ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നതെന്നും ചാണ്ടി ഉമ്മൻ ചോദ്യമുന്നയിച്ചു.
യുഡിഎഫിൻ്റെ കാലത്തെ കെട്ടിടത്തിന് കാലപ്പഴം ഉണ്ടായിരുന്നു എന്ന വിഷയത്തിലെ സിപിഐഎം പ്രതിരോധത്തെ കടുത്ത ഭാഷയിലാണ് ചാണ്ടി ഉമ്മൻ തള്ളിക്കളഞ്ഞത്. ഒൻപത് വർഷമായി ഭരണത്തിലുള്ള പാർട്ടിയാണ്. കഴിവില്ലെങ്കിൽ രാജിവച്ച് പുറത്തുപോകണം. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി ആ കുടുംബത്തെ കാണേണ്ടത് ആയിരുന്നു എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
രക്ഷാപ്രവർത്തനം വൈകി എന്നുള്ളത് വസ്തുതയാണ്. ബിന്ദുവിൻ്റെ കുടുംബത്തിന് സ്ഥിരജോലി ഉറപ്പാക്കാൻ സർക്കാർ ഇടപെടണം. ഒരു കോടി രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകണം. അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് 25 ലക്ഷം രൂപ എങ്കിലും നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ സ്ഥിതിയും സമാനമാണ്. ഹോസ്റ്റലിൻ്റെ ദുരവസ്ഥ ജനങ്ങൾ കാണണം. ഒരു വർഷം മുമ്പ് വിദ്യാർഥികൾ ഉപയോഗിച്ചു കൊണ്ടിരുന്ന സമയത്ത് ടോയ്‌ലറ്റ് കെട്ടിടം പൊളിഞ്ഞു വീണു.പേടിയോടെയാണ് ഹോസ്റ്റലിൽ കഴിയുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞതായും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.