പത്തനംതിട്ട: വീണ്ടും ചെങ്ങറ മോഡൽ സമരം. പത്തനംതിട്ട കലഞ്ഞൂർ മാങ്കോട് 18 കുടുംബങ്ങൾ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി സമരം തുടങ്ങി. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങളാണ് വർഷങ്ങൾക്കിപ്പുറം വീണ്ടും സർക്കാർ ഭൂമി കയ്യേറിയത്. സർക്കാർ പട്ടയം അനുവദിച്ചു നൽകിയ ഭൂമി വാസയോഗ്യമല്ലെന്നാണ് പരാതി.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് 18 കുടുംബങ്ങൾ സർക്കാർ സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് കൊടുത്ത ഭൂമി കയ്യേറി കുടിൽ കെട്ടിയത്. കലഞ്ഞൂർ മാങ്കോട് എന്ന സ്ഥലത്താണ് കുടുംബങ്ങൾ കുടിൽ കെട്ടി സമരം നടത്തുന്നത്. വാസയോഗ്യമായ സ്ഥലം പട്ടയമായി നൽകണമെന്നാണ് ഇവരുടെ ആവശ്യം. ബലപ്രയോഗത്തിലൂടെ ഇറക്കിവിടാൻ ശ്രമിച്ചാൽ ജീവനൊടുക്കുമെന്നും സമരം ചെയ്യുന്നവർ മുന്നറിയിപ്പ് നൽകുന്നു.
തഹസിൽദാറും പൊലീസ് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി സമരക്കാരുമായി പ്രശ്നങ്ങളിൽ ചർച്ച നടത്തി.