തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. എന്യൂമറേഷൻ ഫോം ആദ്യഘട്ടം പൂർത്തിയാകുന്നു. ഇതുവരെ 97% കൂടുതൽ ഫോം വിതരണം ചെയ്തു. ഫോം വിതരണം ബാക്കിയുള്ളത് നഗര പ്രദേശങ്ങളിലാണ്. ബിഎൽഒമാർ ഫോം തിരികെ വാങ്ങുന്നതാണ് അടുത്ത നടപടിയെന്നും രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. ബൂത്ത് ലെവൽ അടിസ്ഥാനത്തിൽ ക്യാംപ് പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ അഞ്ച് ലക്ഷത്തോളം ഫോമുകൾ ഡിജിറ്റലാക്കി മാറ്റാൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
"ബിഎൽഒമാർക്കാണ് പ്രധാന ചുമതല. ഭരണഘടനാ പോസ്റ്റാണ് ബിഎൽഒമാർക്ക് നൽകിയിട്ടുള്ളത്. ഒരാളെ ഒരു പ്രാവിശ്യം നിയമിച്ചാൽ മുഴുവൻ നിയന്ത്രണവും ഇലക്ഷൻ കമ്മീഷനാണ്. നിയമപ്രകാരമാണ് എല്ലാ നടപടികളും നടക്കുന്നത്. ഇത് പ്രകാരം ജോലിയിൽ വിട്ട് വീഴ്ച ഉണ്ടാകാൻ പാടില്ല. ബിഎൽഒമാരുടെ പ്രവർത്തന മികവ് കൊണ്ടാണ് എസ്ഐആർ പൂർത്തിയാക്കാൻ സാധിക്കുന്നത്. മലപ്പുറത്തും ഇടുക്കിയിലും ബിഎൽഒമാരുടെ ജോലി തടസപ്പെടുത്താൻ ശ്രമം ഉണ്ടായി. പ്രവർത്തനം തടസപ്പെടുത്തിയാൽ ശക്തമായ നടപടി എടുക്കും. 10 വർഷം വരെ തടവ് ലഭിക്കുന്ന ശിക്ഷയാണ് ലഭിക്കുക", രത്തൻ യു. ഖേൽക്കർ.
സൈബർ ഇടങ്ങളിലും ബിഎൽഒമാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിലും ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ബിഎൽഒ-ബിഎൽഎമാരുടെ യോഗം ചേരും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും കേൾക്കും. ബിഎൽഒമാർക്ക് പ്രയാസം ഉണ്ടെങ്കിൽ സഹായിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ കൂട്ടിച്ചേർത്തു.