തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൻമേലുള്ള നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ചതാണ് ജെ.ബി. കോശി കമ്മീഷൻ. 17 വകുപ്പുകൾ പൂർണമായി ശുപാർശ നടപ്പിലാക്കി. 220 ശുപാർശകളിലും ഉപശുപാർശകളിലും നടപടികൾ പൂർത്തിയായി.
ഏഴ് ശുപാർശകൾ മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിക്കുന്നതിന് അതാത് വകുപ്പുകൾ നടപടി സ്വീകരിച്ചു വരുന്നതായും യോഗത്തിൽ അറിയിച്ചു. കമ്മീഷൻ സമർപ്പിച്ച 284 ശുപാർശകളും 45 ഉപശുപാർശകളുമാണ് സംസ്ഥാന സർക്കാർ പരിഗണിച്ചത്. നിലവിലെ നിയമങ്ങൾക്ക് വിധേയമായി പരിഗണിക്കാൻ കഴിയുന്ന വിഷയങ്ങളിൽ വേഗത്തിൽ നടപടി പൂർത്തികരിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ വിലയിരുത്തി.
മറ്റ് വകുപ്പുകളുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്ത് കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നടപ്പാക്കാൻ കഴിയാത്തവ അറിയിക്കാനും നടപ്പാക്കാനാവുന്നവ കാലതാമസം കൂടാതെ നടപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.