ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നടൻ വിജയ്ക്ക് സിബിഐ സമൻസ്. ഈ മാസം 12ന് ഡൽഹിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയ്ക്ക് നിർദേശം നൽകി. നേരത്തെ മറ്റ് പ്രധാന നേതാക്കളെ ഡൽഹിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. നേരത്തെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല.
കഴിഞ്ഞ ഒക്ടോബർ 26നാണ് കരൂർ ദുരന്തവുമായ ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തത്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെയും ബിജെപി കൗണ്‍സിലറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
2025 സെപ്റ്റംബര്‍ 27നാണ് വിജയുടെ ടിവികെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അറിയിച്ച സമയത്തിലും ഏറെ വൈകി വിജയ് പരിപാടിക്ക് എത്തിയതും പൊലീസ് അനുവദിച്ചതിലേറെ ജനങ്ങൾ തടിച്ചുകൂടിയതുമാണ് ദുരന്തത്തിന് കാരണമെന്നാണ് ആരോപണം. അതിനെതിരെ രാഷ്ട്രീയ വിമര്‍ശനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് സിബിഐ നടനെ ചോദ്യം ചെയ്യുന്നത്.