തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവ് പരാതി. കുത്തിവയ്പ്പിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചതായി പരാതി. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകൾ ആയിഷ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെ പരാതിയുമായി കുടുംബം.
ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് ആശുപത്രിയിൽ നിന്ന് കയ്യിൽ രണ്ട് കുത്തിവയ്പ്പുകൾ നൽകി. കുത്തിവയ്പ്പ് നൽകിയ ഉടൻ കുട്ടി ബോധരഹിതയായി. തുടർന്ന് കുട്ടിയെ ഡോക്ടർമാരും നേഴ്സും ചേർന്ന് നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ എത്തുംമുമ്പ് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആര്യനാട് പൊലീസിൽ പരാതി നൽകി. ബന്ധുക്കളുടെ പരാതിയിൽ ആര്യനാട് പൊലീസ് കേസെടുത്തു.