

പത്തനംതിട്ട: ഓമല്ലൂരിലെ വൃദ്ധസദനത്തിൽ കുട്ടികളെ അതിക്രൂരമായി മർദിച്ചതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കട്ടപ്പന സ്വദേശിയെ കൂടാതെ കോട്ടയത്തുള്ള 17 വയസുകാരനും സമാന ക്രൂരത നേരിട്ടെന്നാണ് വിവരം. മർദനത്തിൽ പരിക്കേറ്റ കുട്ടികളുടെ ചിത്രങ്ങളാണ് പുറത്തുവന്നതിട്ടുള്ളത്.
കോട്ടയം സ്വദേശിയായ 17 വയസുകാരന് കാലിനും കൈയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. മണൽ ചുമക്കൽ അടക്കമുള്ള പുറംപണികൾ നൽകുമായിരുന്നുവെന്ന് കുട്ടികൾ വെളിപ്പെടുത്തി. മർദന വിവരം പുറത്തായതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു.
ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിൻ്റെ ഉടമസ്ഥതയിലുള്ള വൃദ്ധസദനത്തിലാണ് ബാലവേലയും ക്രൂരമർദ്ദനവും നടന്നത്. മർദിച്ചത് സ്ഥാപനത്തിലെ മാനേജരും ജീവനക്കാരുമാണെന്ന് കുട്ടികൾ മൊഴി നൽകിയിരുന്നു. കട്ടപ്പന സ്വദേശിയായ കുട്ടിയുടെ പരാതിയിൽ സ്ഥാപനത്തിലെ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് മർദനമേറ്റതായും കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടികളുടെ ആരോപണം വൃദ്ധസദന അധികൃതർ നിഷേധിച്ചു.