
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭച്ഛിദ്ര പരാതിയില്‍ പ്രതികരിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നുവെന്നത് കുറ്റകരം തന്നെയാണെന്നും തെളിവുകള്‍ അധികൃതര്‍ പരിശോധിക്കട്ടെ എന്നും കെ.വി. മനോജ് ചൂണ്ടിക്കാട്ടി.
"കുട്ടിക്ക് ജനിക്കാനുമുള്ള അവകാശമുണ്ടല്ലോ. അങ്ങനെ എന്തെങ്കിലുമുള്ള ക്രിമിനല്‍ ആക്ടിവിറ്റി അതില്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമെ നടപടിയിലേക്ക് പോവുകയുള്ളൂ. നിലവിലുള്ള തെളിവുകള്‍ അധികൃതര്‍ പരിശോധിക്കട്ടെ. ഇന്നലെയാണ് പരാതി ലഭിച്ചത്. പെണ്‍കുട്ടിയല്ല, മൂന്നാമതൊരാള്‍ ആണ് പരാതി നല്‍കിയത്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നുവെന്നത് കുറ്റകരം തന്നെയാണ്. പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ല എന്നത് പരിമിതിയല്ല. തെറ്റ് കണ്ടെത്തിയാല്‍ നടപടി എടുക്കാന്‍ പൊലീസിന് ശുപാര്‍ശ ചെയ്യാം," കെ.വി. മനോജ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചു കൊണ്ട് യുവതിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കുഞ്ഞിനെ കാണുന്നവര്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍, അത് താന്‍ നോക്കിക്കോളാം എന്ന് യുവതി ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. കുഞ്ഞിന് ആരെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് ചോദിക്കുമ്പോള്‍ യുവതി ''രാഹുലിനെ കാണിച്ചുകൊടുക്കും' എന്നും പറയുന്നുണ്ട്. എന്നാല്‍ ''എനിക്കത് ബുദ്ധിമുട്ടാകും'' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നൽകുന്നത്.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ശബ്ദരേഖ വ്യാജമായി നിര്‍മിക്കാന്‍ കഴിയില്ലേ എന്നായിരുന്നു രാഹുലിൻ്റെ പ്രതികരണം. എന്നാല്‍ ഇതിന് പിന്നാലെ യുവതിയുമായി നടത്തിയ വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും പുറത്തുവന്നു. ഇതും ഗര്‍ഭച്ഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.