മലപ്പുറം: നിലമ്പൂരിൽ മുത്തപ്പന്റെ വേഷം കെട്ടിയാടിയ വിവാദത്തിൽ വിശദീകരണവുമായി ചുങ്കത്തറ ചൂരക്കണ്ടി മുത്തപ്പൻകാവ് ഭഗവതി ക്ഷേത്രം. മുത്തപ്പനെ അനുകരിച്ചതല്ലെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇത്തരം പ്രവൃത്തി ആവർത്തിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതായി ക്ഷേത്രം സന്ദർശിച്ച മലബാർ മേഖല മുത്തപ്പൻ സേവസമിതി, തീയ്യക്ഷേമ സഭ അംഗങ്ങൾ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. നിലമ്പൂർ ചുങ്കത്തറ ചൂരക്കണ്ടി മുത്തപ്പൻകാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു കെട്ടിയാട്ടം. മുത്തപ്പനെ അനുകരിച്ച് തട്ടിപ്പ് നടത്തുന്നു എന്നായിരുന്നു ആരോപണം. വിവാദങ്ങളെ തുടർന്ന് മലബാർ മേഖല മുത്തപ്പൻ സേവാ സമിതിയുടെയും തീയ്യക്ഷേമ സഭയുടെയും പ്രതിനിധികൾ ക്ഷേത്രം സന്ദർശിച്ചിരുന്നു.
28 വർഷത്തോളമായി കുടുംബ ക്ഷേത്രമായി ആരാധന നടക്കുന്ന ഇവിടെ മുത്തപ്പൻ തുള്ളൽ എന്നൊരു ആചാരം നടന്നുവരുന്നുണ്ട്. ഈ ആചാരത്തിലെ മുത്തപ്പൻ എന്ന പേര് കേട്ട് തെറ്റിദ്ധരിച്ച വിശ്വാസി പറശ്ശിനിക്കടവ് മുത്തപ്പന്റെ മാതൃകയിലുള്ള വെള്ളിയിൽ തീർത്ത മുടിയും വാളും കാണിക്കയായി നൽകിയിരുന്നു. ഇത് അണിഞ്ഞുള്ള മുത്തപ്പൻ തുള്ളലിന്റേതായിരുന്നു പ്രചരിച്ച വീഡിയോ. പറശ്ശിനിക്കടവ് മുത്തപ്പന്റേത് എന്ന രീതിയിലല്ല ഇത് അവതരിപ്പിച്ചതെന്ന് ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ഡോ. സി.എസ്. രമേഷ് കുമാർ പറഞ്ഞു.
വിവാദമായ രൂപം കെട്ടിയാടിയത് മുത്തപ്പനെ അനുകരിക്കലായിരുന്നില്ലെന്നും ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതായും ക്ഷേത്രം സന്ദർശിച്ച തീയ്യ ക്ഷേമ സഭാ സംസ്ഥാന സെക്രട്ടറി വിനോദൻ തുരുത്തി പറഞ്ഞു. ക്ഷേത്രം അധികൃതർ കാര്യങ്ങൾ വ്യക്തമാക്കിയ സാഹചര്യത്തിൽ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് മലബാർ മേഖല മുത്തപ്പൻ സേവസമിതിയും അറിയിച്ചു.