
എറണാകുളം: ആയുധ പരിശീലനത്തിന്റെ പേരിൽ പൊലീസുകാർക്ക് അവധി നിഷേധിക്കുന്നതായി പരാതി. സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ സെക്യൂരിറ്റി ഫോഴ്സിലെ ജീവനക്കാർക്കാണ് ചട്ടവിരുദ്ധമായി അവധി നിഷേധിക്കുന്നത്. സേനയിലെ ഡ്യൂട്ടി സമ്മർദം കുറയ്ക്കണമെന്ന പൊലീസ് മേധാവിയുടെ നിർദേശം അട്ടിമറിച്ചാണ് നടപടി.
എറണാകുളം കലൂർ റിസർവ് ബാങ്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ തോക്കിൽ നിന്ന് അറിയാതെ വെടി പൊട്ടിയതോടെയാണ് ബറ്റാലിയനിലെ മുഴുവൻ പൊലീസുകാർക്കും വെപ്പൺ കോഴ്സ് നടത്താൻ തീരുമാനിച്ചത്. പല ബറ്റാലിയനിലുകളിലും കോഴ്സ് തുടങ്ങിക്കഴിഞ്ഞു. എന്നാൽ ബറ്റാലിയന് കീഴിലെ സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥർക്ക് കോഴ്സ് തീരുമാനിച്ചത് തികച്ചും അശാസ്ത്രീയമായിട്ടാണെന്നാണ് ആരോപണം.
റിസർവ് ബാങ്ക്, സെക്രട്ടേറിയേറ്റ്, വിവിധ ബാങ്കുകൾ, കൊച്ചി മെട്രോ, ഇൻഫോ പാർക്ക്, ടെക്നോ പാർക്ക് എന്നിവിടങ്ങളിൽ ഉൾപ്പെടെ സുരക്ഷ നൽകുന്ന വിഭാഗമാണ് എസ്‌ഐഎസ്എഫ്. 24 മണിക്കൂർ ഡ്യൂട്ടിയും 24 മണിക്കൂർ ഓഫും, ഇതാണ് ഇവരുടെ ഡ്യൂട്ടിക്രമം. എന്നാൽ 24 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞവർ വെപ്പൺ കോഴ്സിൽ പങ്കെടുക്കണമെന്നാണ് എസ്‌ഐഎസ്എഫ് കമാന്‍ഡന്റിന്റെ നിർദേശം.
ഇതോടെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നവർ കോഴ്സ് കഴിഞ്ഞ് വീണ്ടും ഡ്യൂട്ടിയിൽ കയറേണ്ടിവരും. അതായത് ഇവരുടെ അവധി പൂർണമായും റദ്ദാകും. തൃപ്പൂണിത്തറ ക്യാംപിലാണ് എറണാകുളത്തെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടക്കുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലുള്ളവരാണ് കൊച്ചി മെട്രോ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്നത്. ഇവർക്കാർക്കും വീടുകളിൽ പോലും പോകാനാകില്ല. ജോലി സമ്മർദത്തെ തുടർന്ന് നിരവധി ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്ത വിഷയങ്ങൾ ചർച്ചയാകുന്നതിനിടെയാണ് സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ സെക്യൂരിറ്റി ഫോഴ്സിലെ അശാസ്ത്രീയ ഡ്യൂട്ടി ക്രമീകരണം.