കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് സമരം അക്രമാസക്തമായതിൽ ഗൂഢാലോചന ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറയാണ് പരാതി നൽകിയത്. സംഘർഷത്തിൽ ഡിഐജി യതീഷ് ചന്ദ്രയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
അതേസമയം, അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ നവംബർ ഒന്നു മുതൽ നവംബർ ഏഴുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജംഗ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
ഈ പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചു കൂടുന്നതിനും ഏതെങ്കിലും രീതിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്തുന്നതിനും വിലക്കേര്‍പ്പടുത്തിയിട്ടുണ്ട്. ഈ പരിധിയുടെ പുറത്ത് പന്തൽ കെട്ടി സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം. ഫ്രഷ് കട്ട് തുറക്കുകയാണെങ്കിൽ കൂടുതൽ സമരപരിപാടികൾക്ക് രൂപം നൽകും.