തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് വ്യാപകമാകുന്നു. പലയിടത്തും വ്യാപകമായി വൈദ്യുതി മുടങ്ങുന്നുവെന്നാണ് പരാതി. വൈദ്യുതി ഉപയോഗം വളരെ കൂടുതലുള്ള മേഖലകളിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്. മിക്കയിടങ്ങളിലും ദിവസവും വൈദ്യുതി നിയന്ത്രണമുള്ളതായാണ് പരാതി. 15 മിനിറ്റിന് മുകളിലാണ് നിയന്ത്രണം.
കൊടുംചൂട് തുടരുന്നതിനിടെ അപ്രഖ്യാപിത പവർകട്ട് വ്യാപകമാകുന്നത് ജനജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. നഗര-ഗ്രാമ ഭേദമില്ലാതെ പല ഭാഗങ്ങളിലും ദിവസവും വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. ലോഡ്ഷെഡിങ് എന്ന വാക്കിന് പകരംലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ്, ഇപ്പോള്‍ ഫീഡറുകള്‍ പതിനഞ്ചുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഓഫ് ചെയ്യുന്നത്.
അതേസമയം, വൈദ്യുതി ആവശ്യകത കൂടിയതോടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപക്ഷേയില്‍ വൈദ്യുതി റഗേറ്ററി കമ്മിഷന്‍ തീരുമാനം നീട്ടിയതും കെഎസ്ഇബിയ്ക്ക് തിരിച്ചടിയായി. കമ്മിഷന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കാനാണ് നിര്‍ദേശം.
വേണ്ടത്ര വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ലെങ്കിൽ 2026 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടിവരുമെന്നു കെഎസ്ഇബി നേരത്തെ വ്യക്തമാക്കിയിരുന്നു. വേനലിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ നിലവിൽ മറ്റു മാർഗങ്ങളില്ല.