ബെംഗളൂരു: റോയിയുടെ മരണം കമ്പനിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്ന് കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ്. കമ്പനിയിൽ ആരുടേയും കള്ളപ്പണം ഇല്ലെന്നും, നിക്ഷേപകർ ആരും ഭയപ്പെടേണ്ടതില്ല, ആരുടേയും ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും ടി.എ. ജോസഫ് വ്യക്തമാക്കി. ബെംഗളൂരുവിലെയും കേരളത്തിലേയും പ്രവർത്തനം സാധാരണ പോലെ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന പല വാർത്തകളിൽ ഒന്നുപോലും സത്യമല്ല. കമ്പനിയിൽ വർക്ക് ചെയ്യുന്നവരെ പോലെയോ, ബോർഡ് അംഗങ്ങൾ സംസാരിക്കുന്നത് പോലെയോ ആണ് ചിലരുടെ സംസാരം. കമ്പനിയിൽ ഇഡിയുടേയോ സി ബിഐ യുടെയോ അന്വഷണം ഉണ്ടായിട്ടില്ല. എന്നിട്ടും ചില യൂട്യൂബ് ചാനലുകൾ അസത്യം പ്രചരിച്ചിരുന്നു എന്നും ടി.എ. ജോസഫ് ചൂണ്ടിക്കാട്ടി.
ജനുവരി 30നായിരുന്നു കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ സ്വയം വെടിയുതിർത്ത് മരിച്ചത്. സെന്‍ട്രല്‍ ബെംഗളുരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള കോൺഫിഡൻ്റ് പെൻ്റഗൺ കോർപ്പറേറ്റ് ഓഫീസില്‍ ആദായ നികുതി വകുപ്പിൻ്റെ പരിശോധന നടക്കുന്നതിനിടെയായിരുന്നു മരണം. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയും അതേ കെട്ടിടത്തിൽ തന്നെയുള്ള സ്‌ലോവാക്യ കോൺസുൽ ചേംബറിലേക്ക് പോയ റോയി കെെവശമുണ്ടായിരുന്ന പിസ്റ്റളുപയോഗിച്ച് സ്വയം വെടിയുതിർക്കുകയും ആയിരുന്നു. റോയിയുടെ മരണത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.