വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകളുടെ നിർമാണം വൈകുന്നു. തറക്കല്ലിടൽ കഴിഞ്ഞ് ഒരു മാസമായിട്ടും ഭവന പദ്ധതിക്ക് നിർമാണ അനുമതി തേടിയുള്ള അപേക്ഷ പോലും പഞ്ചായത്തിൽ കോൺഗ്രസ് സമർപ്പിച്ചിട്ടില്ല.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെല്ലാം പങ്കെടുത്ത് കൊണ്ടാണ് വീട് നിർമാണത്തിൻ്റെ പേരിൽ തറക്കല്ലിടൽ ചടങ്ങ് ആഘോഷപൂർവം നടത്തിയത്. ഇത് തെരഞ്ഞെടുപ്പ് നാടകമായിരുന്നുവെന്ന വിമർശനമാണ് ഇപ്പോൾ ശക്തമാകുന്നത്. നിർമാണം ഉടൻ തുടങ്ങുമെന്ന് കോൺഗ്രസ് നേതാക്കൾ വാക്ക് നൽകിയെങ്കിലും ഒന്നും നടന്നില്ല. വീണ്ടും വിമർശനങ്ങൾ ഉയർന്നതോടെ സ്ഥലം സ്റ്റീൽ ഷീറ്റ് ഉപയോഗിച്ച് മറയ്ക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
നിലവിൽ വീട് നിർമാണത്തിനായി മൂന്നേകാൽ ഏക്കർ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. 100 പേർക്ക് വീട് നൽകും എന്നായിരുന്നു വാഗ്ദാനം. വരുന്ന ഓഗസ്റ്റ് മാസത്തിനകം ആദ്യഘട്ട നിർമാണം പൂർത്തിയാക്കി 50 വീടുകൾ കൈമാറുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു ഭവന നിർമാണ പദ്ധതി വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, മുസ്ലീം ലീഗിൻ്റെ വീട് നിർമാണം ഏറ്റെടുത്ത നിർമ്മാണ കൺസ്ട്രക്ഷൻ കമ്പനിയെ കരാർ ഏൽപ്പിച്ചുവെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
കോൺഗ്രസിൻ്റെ വാഗ്ദാനമനുസരിച്ച് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച 50 വീടുകൾ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം പോലും ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഏറ്റെടുത്ത മൂന്നേകാൽ ഏക്കർ ഭൂമിയിൽ 50 വീടുകൾ നിർമിച്ചു നൽകുക എന്നത് പ്രയോഗികമല്ല. പദ്ധതിക്കായി കോൺഗ്രസും-യൂത്ത് കോൺഗ്രസും പിരിച്ച പണം എവിടെയെന്നാണ് ഈ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഇടതുപക്ഷം ഉന്നയിക്കുന്ന പ്രധാന ചോദ്യം.