ഐക്യ ജനാധിപത്യ മുന്നണിയെ ദീർഘകാലം നയിച്ച പി. പി. തങ്കച്ചൻ സമവായത്തിന്‍റെ നേതാവായാണ് എന്നും അറിയപ്പെട്ടത്. തങ്കച്ചന്‍ സ്പീക്കറായുള്ള കാലമാണ് സഭയിലെ ഏറ്റവും പ്രശ്നരഹിത സമയമായും അറിയപ്പെട്ടത്. തുടർച്ചയായ ഇരുപതുവർഷമാണ് പെരുമ്പാവൂരിന്‍റെ എംഎൽഎയായി തങ്കച്ചൻ തെരഞ്ഞെടുക്കപ്പെട്ടത്.
ഇരുപത്തിയൊൻപതാം വയസ്സിൽ പെരുമ്പാവൂർ നഗരസഭാ ചെയർമാൻ. അക്കാലത്ത് രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ ചെയർമാൻ. ചെറുപ്രായത്തിൽ തന്നെ ജനകീയ നേതാവെന്നു പേരുകേട്ട അപൂർവ നേതാക്കളിൽ ഒരാൾ. ഗ്രൂപ്പ് വഴക്കുകൾ ഏറ്റവും കലുഷിതമായിരുന്ന കാലത്താണ് 12 വർഷം എറണാകുളം ഡിസിസിയെ നയിച്ചത്. 1977 മുതൽ 1989 വരെയായിരുന്നു ഡിസിസി അധ്യക്ഷ സ്ഥാനത്ത് പി പി തങ്കച്ചൻ പ്രവർത്തിച്ചത്.
1982ൽ പെരുമ്പാവൂരിൽ നിന്നുള്ള എംഎൽഎയായിട്ടും ഏഴു വർഷം കൂടി ഡിസിസി അധ്യക്ഷ സ്ഥാനത്തു തുടർന്നു. 1982 ൽ പെരുമ്പാവൂരിന്‍റെ എംഎൽഎയായ തങ്കച്ചൻ പരാജയം അറിയാതെ 2001വരെ ജയിച്ചു. 2001ൽ സിപിഐഎമ്മിന്‍റെ യുവനേതാവ് സാജുപോളിനു മുന്നിൽ ആദ്യ തോൽവി. 2006ൽ കുന്നത്തുനാട് മൽസരിച്ചെങ്കിലും എംഎം മോനായിയോടും തോറ്റു. ഇതോടെ പാർലമെന്‍ററി ജനാധിപത്യത്തിൽ നിന്നു വിരമിച്ച തങ്കച്ചൻ ദീർഘകാലം യുഡിഎഫിന്‍റെ കൺവീനറായി തുടർന്നു.
അങ്കമാലിയിൽ 1939 ജൂലൈ 29ന് ഫാ പൌലോസ് പൈനാടത്തിന്‍റെയും അന്നമ്മയുടേയും മകനായി ജനനം. തേവര എസ് എച്ച് കോളജിലും എറണാകുളം ഗവ. ലോകോളജിലും പഠനം. അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ ശേഷം രാഷ്ട്രീയത്തിലും സജീവമാവുകയായിരുന്നു തങ്കച്ചൻ. 1991ലെ കെ കരുണാകരൻ സർക്കാരിന്‍റെ കാലത്താണ് സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്.
1995ൽ ഐഎസ്ആർഒ ചാരക്കേസിനെ തുടർന്ന് കെ കരുണാകരൻ രാജിവച്ചപ്പോൾ എ. കെ. ആന്‍റണി ചുമതലയേറ്റു. അതോടെ സംസ്ഥാന കൃഷിമന്ത്രിയായി. 1996 മുതൽ 2001വരെ പ്രതിപക്ഷ ചീഫ് വിപ്പുമായിരുന്നു പി പി തങ്കച്ചൻ. 2004ൽ കെ മുരളീധരൻ സംസ്ഥാന മന്ത്രിയായതോടെയാണ് കെ പി സി സി അധ്യക്ഷന്‍റെ ചുമതല ലഭിച്ചത്. തുടർന്ന് യുഡിഎഫ് കൺവീനറായി. 2018 വരെ 14 വർഷമാണ് യുഡിഎഫ് കൺവീനറായി പ്രവർത്തിച്ചത്.
ഐസ്ക്രീം പാർലർ കേസ്, കേരളാ കോൺഗ്രസുകളുടെ പിളർച്ചയും ലയനവും, പി ജെ ജോസഫിന്‍റെ യുഡിഎഫിലേക്കുള്ള മടക്കം, ഉമ്മൻചാണ്ടി സർക്കാരിനെതിരായ സോളാർ കേസ്, കെ എം മാണിക്കും കെ ബാബുവിനും എതിരായ ബാർകോഴ കേസ് തുടങ്ങി അസഖ്യം വെല്ലുവിളികൾ ഉണ്ടായിരുന്ന കാലത്താണ് പി പി തങ്കച്ചൻ യുഡിഎഫിനെ നയിച്ചത്. ഏതു നേതാവിനോടും മുഖത്തുനോക്കി സംസാരിക്കാനുള്ള ആ വൈഭവമാണ് ദീർഘകാലം തങ്കച്ചനെ യുഡിഎഫ് കൺവീനറായി നിലനിർത്തിയത്.