കൊല്ലം: ആർഎസ്പിയിലെ സീറ്റ് തർക്കത്തിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ്. കാർത്തിക് പ്രേമചന്ദ്രനെതിരെ ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് നടത്തിയ പ്രസ്താവന മര്യാദയില്ലാത്തതാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റും മയ്യനാട് പഞ്ചായത്ത് പ്രസിഡൻ്റുമായ മുഹമ്മദ് റാഫി ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇരവിപുരത്ത് ജയസാധ്യതയുള്ള സ്ഥാനാർഥി കാർത്തിക് പ്രേമചന്ദ്രൻ ആണ്. ഇരവിപുരം മണ്ഡലത്തിലെ വിജയസാധ്യതെ അസീസ് ഇല്ലാതാക്കുകയാണെന്നും മുഹമ്മദ് റാഫി പറഞ്ഞു. ആർഎസ്പിയിൽ വിഭാഗീയത ഉണ്ടെങ്കിൽ സീറ്റ് വിട്ടുനൽകണം എന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഷിബു ബേബി ജോൺ ഒഴിഞ്ഞത്. ചവറയിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞത്. അതിന് പിന്നാലെ സ്ഥാനമേറ്റ എ.എ. അസീസ് കാർത്തിക് പ്രേമചന്ദ്രനെതിരെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത് ഇന്നാണ്. അതിന് മുൻപ് തന്നെ കാർത്തിക് പ്രേമചന്ദ്രനല്ല സ്ഥാനാർഥി എന്ന രീതിയിൽ അസീസ് നടത്തിയ പ്രസ്താവനകൾ മര്യാദാലംഘമനമാണെന്നാണ് മുഹമ്മദ് റാഫി പറയുന്നത്.
യൂത്ത് കോൺഗ്രസും ഇരവിപുരം നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള ആർഎസ്പിയുടെ തർക്കം അവസാനിപ്പിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. യുവസ്ഥാനാർഥിയെ പരിഗണിക്കുകയാണെങ്കിൽ കാർത്തിക് പ്രേമചന്ദ്രനെ തന്നെ സ്ഥാനാർഥിയാക്കണമെന്നും ഏറ്റവുമധികം വിജയസാധ്യത കാർത്തിക്കിനാണെന്നും പ്രമേയത്തിൽ പരാമർശമുണ്ടായിരുന്നു.