കാസർഗോഡ് ദേശീയപാത നിർമാണത്തിനായി വീരമലക്കുന്നിടിച്ച് മണ്ണ് കടത്തിയ സംഭവത്തിൽ പിഴയൊടുക്കാതെ മേഘ കൺസ്ട്രക്ഷൻ കമ്പനി. മണ്ണിടിച്ചതിന്റെ അളവെടുത്തതിൽ താലൂക്ക് സർവേയർക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി മേഘാ കൺസ്ട്രക്ഷൻ കമ്പനി ജിയോളജിക്കൽ സർവേയ്ക്ക് കത്ത് നൽകി.1.16 കോടി രൂപ പിഴയൊടുക്കാനായിരുന്നു നിർദ്ദേശം.
ദേശീയപാതയിലെ മൂന്നാം റീച്ചിലെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത് മുതൽ വീരമലക്കുന്നിൽ നിന്ന് വ്യാപകമായി മണ്ണിടിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് ജിയോളജി വകുപ്പ് പരിശോധന നടത്തി. ഹോസ്ദുർഗ് തഹസിൽദാർ നടത്തിയ പരിശോധനയിൽ അനുവദിച്ച 65,000 ക്യൂബിക് മീറ്ററിലും കൂടുതൽ മണ്ണ് ഖനനം ചെയ്തതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് താലൂക്ക് സർവെയർ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേഘാ കൺസ്ട്രക്ഷൻ കമ്പനിയോട് 1.1 6 കോടി രൂപ പിഴയൊടുക്കാൻ നിർദ്ദേശിച്ചു. ജൂലൈ 14 നകം പിഴയൊടുക്കാനായിരുന്നു നിർദ്ദേശം. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെയും ജിയോളജി വകുപ്പിന്റെയും നിർദ്ദേശം കമ്പനി അനുസരിച്ചിട്ടില്ല. മണ്ണിടിച്ചതിന്റെ അളവെടുത്തതിൽ താലൂക്ക് സർവേയർക്ക് പിഴവ് സംഭവിച്ചെന്നാണ് മേഘാ കൺസ്ട്രക്ഷൻ കമ്പനിയുടെ വാദം.
ആരോപണം നിഷേധിച്ച് കമ്പനി ജിയോളജി വകുപ്പിന് കത്ത് നൽകുകയും ചെയ്തു. ഇതോടെ മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ നടപടികൾ കൈക്കൊള്ളുന്നത് കൂടുതൽ സങ്കീർണമായി. കമ്പനിയുടെ വാദം കേട്ട ശേഷം മാത്രമായിരിക്കും ഇനി തുടർനടപടികൾ. നേരത്തെ ചാലിങ്കാലിൽ മണ്ണ് തുരന്നെടുത്തത് കണ്ടെത്തിയെങ്കിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും മേഘ കൺസ്ട്രക്ഷൻ കമ്പനി തയ്യാറായിരുന്നില്ല.