

കൊച്ചി: കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടു. ഈ മാസം 20 ന് വീണ്ടും ചർച്ച നടക്കും. അടുത്ത ചർച്ച വരെ ജീവനക്കാർ വീട്ടിൽ ഇരിക്കട്ടെ എന്നാണ് കമ്പനി നിലപാടെന്നും ഇക്കാര്യത്തിൽ സർക്കാർ എതിർപ്പ് അറിയിച്ചെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
രാജ്യാന്തര തലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചു വിടലിന് കാരണമായതെന്ന് കമ്പനിയുടെ ന്യായീകരണം. മറ്റ് സംസ്ഥാനങ്ങളിലും പിരിച്ച് വിടൽ നടന്നെന്നും കമ്പനി ചർച്ചയിൽ വിശദീകരിച്ചു.
ജീവനക്കാരുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ ആദ്യം മുതൽ തന്നെ ഇടപെടൽ നടത്തിയെന്ന് തൊഴിൽമന്ത്രി പറഞ്ഞു. കൂട്ട പിരിച്ച് വിടൽ അറിഞ്ഞപ്പോൾ തന്നെ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടായി. സ്ഥാപനം കേരളത്തിൽ നിലനിർത്താൻ എന്ത് സഹായവും ചെയ്ത് നൽകാൻ സർക്കാർ തയ്യാറാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
പൂട്ടുന്നത് വരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ആണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി അല്ല. രേഖകൾ പരിശോധിച്ചപ്പോൾ അത് വ്യക്തമായിയെന്നും മന്ത്രി പറഞ്ഞു. ഈ മാസം 20 ന് കമ്പനി അധികൃതർ നേരിട്ട് കേരളത്തിൽ എത്താം എന്നാണ് അറിയിച്ചിരിക്കുന്നതെന്നും തൊഴിൽ മന്ത്രി പറഞ്ഞു.
പിരിച്ചുവിടൽ തീരുമാനം എടുത്താൽ നിയമ നടപടി സ്വീകരിക്കാൻ നിർബന്ധിതരാകും എന്നും മന്ത്രി അറിയിച്ചു. കോറോ ഹെൽത്ത് മാനേജ്മെൻ്റിന് ഇരട്ടത്താപ്പാണെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം ചർച്ച ചെയ്യുമെന്നും എംപി പറഞ്ഞു.