

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിക്ക് എതിരായ കേസിൽ ഇഡി ക്കെതിരെ രാഷ്ട്രീയ പ്രത്യാക്രമണം കടുപ്പിച്ച് സിപിഐഎം. കേന്ദ്ര ഏജൻസിക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും , ആദ്യം ലക്ഷ്യം തീരുമാനിച്ച് , അന്വേഷണം പ്രഹസനമാക്കുന്നവരാണ് ഇഡി ഉദ്യോഗസ്ഥരെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. മാധ്യമ ലാളന ഏറ്റുവാങ്ങി വളർന്ന പാർട്ടിയല്ല സിപിഐഎം എന്നും കോഴിക്കോട്ടെ വിശദീകരണ യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കോഴിക്കോട് സിപിഐഎം നേതാക്കളുടേയും പ്രവർത്തകരുടേയും വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇ ഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പാർട്ടി രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്. വീണ ടിക്കെതിരായ കേസിൽ ഇ ഡിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി അതിരൂക്ഷ വിമർശനം ഉന്നയിച്ചു. അന്വേഷണത്തിന് മുമ്പെ, ലക്ഷ്യം തീരുമാനിക്കുന്നവരാണ് ഇഡി . പിണറായി വിജയനെതിരെ ഒന്നും കിട്ടില്ലെന്ന് മനസിലാക്കിയപ്പോൾ മുഹമ്മദ് റിയാസിനെ ലക്ഷ്യം വച്ചു. വീട്ടിൽ നിന്ന് ഒന്നും ലഭിക്കാതായതോടെ , സുഹൃത്തുക്കളെ പ്രതികളാക്കുന്നു. എന്നാൽ ഇതുവരെ ഇഡി ഒന്നും കണ്ടെത്തിയില്ല. എല്ലാത്തിനും പിന്നിൽ രാഷ്ട്രീയമാണ് . ഒരു തെളിവും ലഭിക്കാതെ വാർത്താക്കുറിപ്പിറക്കി നേതാക്കളെ പുകമറയ്ക്കുള്ളിൽ നിർത്താനാണ് ഇഡിയുടെ നീക്കമെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
ലാവ്ലിൻ കേസും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതായിരുന്നു. തെളിവുകൾ ഇല്ലാത്തതിനാലാണ് മുന്നോട്ടു പോകാത്തത് . മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് വാർത്ത നൽകുകയാണ്. സിപിഐഎമ്മിനെതിരെ എന്ത് കിട്ടും നോക്കുകയാണവർ. മാധ്യമങ്ങളുടെ താരാട്ടിൽ വളർന്നതല്ല പാർട്ടിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തൻ്റെ വീട്ടിൽ നടന്ന റെയ്ഡിൽ നിന്ന് ഇഡിക്ക് ഒന്നും ലഭിച്ചില്ലെന്നും എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി നിഖിൽ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മറ്റി അംഗം പി. മോഹനൻ തുടങ്ങിയവർ വിശദീകരണ യോഗത്തിൽ പങ്കെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് അധ്യക്ഷനായി.