തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടിയിൽ വീഴ്ച പറ്റിയെന്ന് സിപിഐഎം വിലയിരുത്തൽ. പാർട്ടി തീരുമാനിച്ചത് പോലെ ഗൃഹസന്ദർശനം പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന കമ്മിറ്റി. ജനങ്ങളുമായുള്ള ബന്ധത്തിൽ സഖാക്കൾക്ക് പോരായ്മ ഉണ്ടെന്ന് കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. ഗൃഹസന്ദർശന പരിപാടി ഇക്കാര്യം മനസിലാക്കി തന്നുവെന്ന് സംസ്ഥാന നേതൃത്വം അയച്ച സർക്കുലറിൽ പറയുന്നു. സാമുദായിക സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കണമെന്നും സർക്കുലറിൽ നിർദേശം.
ബൂത്ത് കമ്മിറ്റിക്ക് പുറമേ സഹായ കമ്മിറ്റി രൂപീകരിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. മുൻകാല പാർട്ടി പ്രവർത്തകർ, അനുഭാവികൾ, പൊതു സമ്മതർ എന്നിവരാണ് സഹായ കമ്മിറ്റിയിൽ വരേണ്ടത്. സ്ത്രീകളുടെ പ്രത്യേക സ്ക്വാഡിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരെ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
അതേസമയം, ഗൃഹസന്ദർശനം പൂർണവിജയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. വേണ്ടത്ര ഗുണം ചെയ്തില്ലെന്ന അഭിപ്രായം ഇല്ല. റിപ്പോർട്ട് പൂർണമായി മനസിലാക്കാതെയാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.