കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് കൊലവിളി പ്രസംഗവുമായി സിപിഐഎം നേതാവ്. ഫറോക്ക് മുനിസിപ്പാലിറ്റി 39ാം വാർഡിലാണ് സംഭവം. "ഞങ്ങൾക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം, മുസ്ലീം ലീഗുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ല, ഉമ്മയെകണ്ട് മരിക്കില്ല", തുടങ്ങിയ ഭീഷണികളുമായാണ് പാർട്ടിപ്രവർത്തകർ ചേർന്ന് മുദ്രാവാക്യം വിളിച്ചത്
സിപിഐഎം ബേപ്പൂർ ഏരിയ കമ്മിറ്റി അംഗം സമീഷാണ് കൊലവിളി മുദ്രാവാക്യങ്ങൾ വിളിച്ചത്. മുസ്ലീം ലീഗിന്റെ വിജയാഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതും ആയി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ സിപിഐഎം പ്രകടനത്തിനിടെയാണ് പ്രകോപനപരമായ പ്രസംഗം. ഫറോക്ക് മുനിസിപ്പാലിറ്റിയിൽ നാലു വാർഡുകൾ സിപിഐഎമ്മിൽ നിന്ന് മുസ്ലീം ലീഗ് പിടിച്ചെടുത്തിരുന്നു.
പ്രകോപനം തുടർന്നാൽ വീട്ടിൽ കയറി നിരങ്ങും, അരിവാളുകൊണ്ട് വേറെ ചില പണികൾ അറിയാം, ഞങ്ങൾ ഇറങ്ങിയാൽ മുസ്ലീം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും തുടങ്ങിയ പരാമർശങ്ങളാണ് പ്രസംഗത്തിൽ ഉണ്ടായത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.