

പാലക്കാട്: ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് മയപ്പെടുത്തുമെന്ന സൂചന നല്‍കി സിപിഐഎം. നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. വിശ്വാസികളുടെ താത്പര്യവും ജനാധിപത്യത്തിന്റെ അന്തസും സംരക്ഷിക്കും. യുവതി പ്രവേശനം അനുവദിച്ചതിന് എതിരായ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പറയുന്ന കാര്യം തനിക്ക് പറയാനാവില്ല. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. വിശ്വാസികളുടെ താല്‍പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണഎന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പി.കെ. ശശിയ്ക്ക് പാര്‍ട്ടിയുമായി പ്രശ്‌നമുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതുകൊണ്ടാണ് ബ്രാഞ്ചില്‍ ഇരിക്കുന്നത്. ശശി അല്ല ആരു പോയാലും സിപിഐഎമ്മിന് പ്രശ്‌നമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 66 പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ശബരിമല യുവതീ പ്രവേശനം ഭരണഘടനാപരമെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.
2019ലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ സുപ്രീം കോടതി അവസാനമായി പരിഗണിച്ചത്. കോവിഡിനെ തുടര്‍ന്ന് ഒന്‍പതംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. 2019ലെ ഒന്‍പതംഗ ബെഞ്ചില്‍ ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രയും ഉള്‍പ്പെട്ടിരുന്നു.
ഒന്‍പതംഗ ബെഞ്ചിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും ശബരിമല വിഷയം അഞ്ചംഗ ബെഞ്ച് വീണ്ടും പരിഗണിച്ച് അന്തിമ തീരുമാനമെടുക്കുക.ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നതായിരുന്നു സുപ്രീം കോടതിയുടെ 2018ലെ വിധി. യുവതികളിലെ ആര്‍ത്തവ കാലം കണക്കാക്കി അവര്‍ക്ക് ശബരിമലയില്‍ പ്രവേശിച്ച് ദര്‍ശനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാപരമായ ലംഘനമായി കണക്കാക്കിയായിരുന്നു അന്ന് സുപ്രീം കോടതി യുവതീ പ്രവേശനം അനുവദിച്ചത്.