കണ്ണൂർ: തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനത്തിനെതിരെ സിപിഐഎമ്മിൽ കലഹം. വിമത നീക്കവുമായാണ് അണികളുടെ പ്രതിഷേധം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം തീരുമാനിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരായി പ്രചാരണം നടന്നിരുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ എന്ന നിലയിലാണ് പി.കകെ. ശ്യാമളയ്ക്കെതിരെ എതിർപ്പുയർന്നത്. എന്നാൽ പി.കെ. ശ്യാമളയെ ഏതെങ്കിലും തരത്തില്‍ ബന്ധം കൊണ്ട് സ്ഥാനാര്‍ഥിയാക്കിയതല്ലെന്ന വിശദീകരണവും എം.വി. ഗോവിന്ദന്‍ നല്‍കി. വിവാഹത്തിന് മുമ്പ് തന്നെ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നും തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചതെങ്ങനെയാണെന്നും എം.വി. ഗോവിന്ദൻ ചോദിച്ചിരുന്നു.
പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിന് എതിരെ അണികളും അനുഭാവികളും വലിയ രീതിയിലുള്ള എതിർപ്പുകൾ ഉന്നയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം പരസ്യമായി തന്നെയായിരുന്നു വിയോജിപ്പ് പ്രകടിപ്പിച്ചതും. പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മയും വിജയസാധ്യതയെ ബാധിക്കും എന്നതരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ജനകീയനായ ഒരാളെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ അത് പാർട്ടിയുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയും അണികൾ ഉയർത്തിയിരുന്നു.