തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്. കോൺഗ്രസിന്റേത് തെറ്റായ നടപടിയാണ്. വന്ദേമാതരത്തിന്റെ ചില ഭാഗങ്ങൾ ഒരു മതത്തിൻ്റെ വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. ബഹുസ്വര സമൂഹത്തെ ദുർബലപ്പെടുത്തുന്ന നടപടി സർക്കാർ ചെയ്യരുതെന്നും സിപിഐഎം വിമർശിച്ചു. ബിജെപി അധികാരത്തിലുള്ള ബംഗാളില്‍ പോലും അത് ആലപിച്ചിട്ടില്ലെന്നും സിപിഐഎം സെക്രട്ടേറിയറ്റിന്റെ വിമർശനം.
വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോൺഗ്രസ് പ്രവർത്തക സമിതി തന്നെയാണ്. 1937 ഒക്‌ടോബർ 30ന് നടന്ന പ്രവർത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ് ഇവ വെട്ടിമാറ്റിയത്. ഇത്തരത്തിൽ മാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ അവതരിപ്പിച്ചത്. 1950 ജനുവരി 24ാം തീയ്യതി ഭരണഘടനാ നിർമാണ സഭയിൽ 1937ൽ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ എട്ടുവരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് വ്യക്തമാക്കിയതുമാണ്.
വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. അത് ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങിൽ വെട്ടി മാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണമായി അവതരിപ്പിച്ചത്.
ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നിട്ടും സത്യപ്രതിജ്ഞ ചടങ്ങിൽ ഇത്തരമൊരു ഗാനം ആലപിച്ചിരുന്നില്ല എന്ന് കാണണം. അവിടെ പോലും അവതരിപ്പിക്കാത്ത ഗാനമാണ് ഇപ്പോൾ കേരളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബഹുസ്വര സമൂഹത്തെ ദുർബലപ്പെടുത്തുന്നതിനിടയാക്കുന്ന യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടുള്ളതല്ല. വർഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്ന ഘട്ടത്തിൽ മതനിരപേക്ഷതക്ക് പോറലേൽപ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.