തിരുവനന്തപുരം: യുഡിഎഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചതില്‍ കോണ്‍ഗ്രസും ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണമെന്ന് മുന്‍ മന്ത്രിയും ബേപ്പൂരിലെ നിയുക്ത എംഎല്‍എയുമായ പി.എ. മുഹമ്മദ് റിയാസ്. ഇത് മതപരമായ വിഷയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു. എന്നാല്‍ ഇത് രാഷ്ട്രീയ വിഷയമാണ്. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.
വന്ദേമാതരം മുഴുവനായി ചൊല്ലിയതില്‍ വിമര്‍ശിച്ച് സിപിഐയും രംഗത്തെത്തി. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായ വ്യാഖ്യാനിക്കുന്ന ഭാഗമാണ് ചൊല്ലിയത്. അത് ചൊല്ലേണ്ട എന്നത് കോണ്‍ഗ്രസും എടുത്ത തീരുമാനമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തന്നെ അത് നിഷ്‌കരുണം നടപ്പിലാക്കിയെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
നേരത്തെ തമിഴ്‌നാട്ടില്‍ സത്യപ്രതിജ്ഞ നടക്കുമ്പോഴും ആദ്യം വന്ദേമാതരം ചൊല്ലിയതും, വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗം ചൊല്ലിയതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും സത്യപ്രതിജ്ഞയ്ക്കിടെ വന്ദേമാതരം ചൊല്ലിയത്.
വന്ദേമാതരത്തിന്റെ തെരഞ്ഞെടുത്ത പദ്യഭാഗം മാത്രമാണ് ഔദ്യോഗികമായി അംഗീകരിച്ചതും ചൊല്ലുന്നതും. എന്നാല്‍ വന്ദേമാതരത്തെ വിഭജിച്ചുവെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ ബിജെപി രംഗത്തെത്തിയിരുന്നു. വന്ദേമാതരത്തിലെ വിവാദ ഭാഗമാണ് ഒഴിവാക്കിയത്.
1875ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം എഴുതിയത്. അന്ന് ആറ് വരികള്‍ ഉള്‍പ്പെടുന്ന രണ്ട് ചരണങ്ങള്‍ മാത്രമാണ് എഴുതിയിരുന്നത്. പിന്നീട് 1882ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ ആനന്ദമഠം എന്ന നോവലിലാണ് കവിത ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. അതില്‍ എട്ട് ചരണങ്ങള്‍ ഉണ്ടായിരുന്നു.
സ്വാതന്ത്ര്യത്തിനും മുമ്പ് 1937ലാണ് വന്ദേമാതരം ദേശഭക്തി ഗീതമായി കോണ്‍ഗ്രസ് അംഗീകരിച്ചത്. ഗാന്ധിജിയാണ് പ്രമേയത്തിലൂടെ വന്ദേമാതരത്തെ ദേശഭക്തി ഗീതമായി അംഗീകരിക്കുന്നത്. 1951ലാണ് ഇന്ത്യയുടെ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി വന്ദേമാതരത്തെ ദേശഭക്തിഗാനമായി ഔദ്യോഗികമായി അംഗീകരിക്കുന്നത്. അംഗീകരിക്കുമ്പോള്‍ കവിതയിലെ ആറ് വരികള്‍ ഉള്‍പ്പെടുന്ന രണ്ട് ചരണങ്ങള്‍ മാത്രം ദേശഭക്തി ഗീതമായി ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ആനന്ദമഠം എന്ന നോവലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഴുവന്‍ കവിതയില്‍ ബാക്കിയുള്ള ചരണങ്ങള്‍ ഹിന്ദു ദൈവങ്ങളെ പുകഴ്ത്തുന്നതാണ്. പത്ത് കൈകളുള്ള ദുര്‍ഗയെയാണ് കവിതയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ, വന്ദേമാതരത്തിലെ ഹിന്ദു ദൈവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വരികള്‍ ഇന്ത്യയുടെ മതേതര സ്വഭാവത്തെ തകര്‍ക്കുന്നതാണെന്ന ബോധ്യത്തിന്റെ പുറത്താണ് കോണ്‍ഗ്രസ് പ്രമേയം പാസാക്കുന്ന വേളയില്‍ അന്നുണ്ടായിരുന്ന കമ്മിറ്റി ആദ്യ രണ്ട് ചരണങ്ങള്‍ ഉള്‍പ്പെടുത്താമെന്നും ബാക്കിയുള്ളവ ഒഴിവാക്കാമെന്നും തീരുമാനിക്കുന്നത്.