തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ടകോടതി ചെലവ് നൽകുന്നത് തടയാൻ വിസിക്ക് കത്തയച്ച് സിപിഐഎം. സിൻഡിക്കേറ്റ് ചേരാതെ പണം നൽകരുതെന്നാണ് സിപിഐഎം എംഎൽഎമാർ വിസിക്ക് അയച്ച കത്തിൽ പറയുന്നത്. സിൻഡിക്കേറ്റ് അംഗങ്ങളായ ഐ.ബി. സതീഷ്, സച്ചിൻ ദേവ് എന്നിവരാണ് കത്ത് അയച്ചത്.
വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. 11 ലക്ഷം രൂപ ആവശ്യപ്പെട്ട് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചിരുന്നു. രണ്ട് സർവകലാശാലകളും ചേർന്ന് 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഗവർണർ അയച്ച കത്തിൽ പറയുന്നത്.
കെടിയു ഡിജിറ്റൽ സർവകലാശാല വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചത്. അറ്റോണി ജനറലായിരുന്നു കേസിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കേസിന് വേണ്ടി 11 ലക്ഷം രൂപയുടെ ബില്ലായിരുന്നു അദ്ദേഹം സമർപ്പിച്ചത്. ഈ തുക നൽകണം എന്നായിരുന്നു ഗവർണറുടെ ആവശ്യം.
സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളായതിനാൽ, തനത് ഫണ്ടിൽ നിന്നാണ് ദൈനംദിന പ്രവർത്തനങ്ങൾക്കടക്കം തുക കണ്ടെത്തുന്നത്. കെടിയു അടക്കമുള്ള സർവകലാശാലയ്ക്ക് സിൻഡിക്കേറ്റിൻ്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പണം നൽകാൻ സാധിക്കൂവെന്ന ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിലാണ് എംഎൽഎമാർ വിസിക്ക് കത്തയച്ചത്.