

കൊച്ചി: വൈറ്റ് കോളർ ഡ്രഗ് പാർട്ടിയിലെ പ്രതി കെവിൻ ഒരു വർഷത്തിനിടെ 25 ലക്ഷത്തിന്റെ ലഹരി ഇടപാട് നടത്തിയെന്ന് പൊലീസ് കണ്ടെത്തൽ. വിശദമായ ചോദ്യം ചെയ്യലിനായി കെവിനെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. പ്രതിയെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു തൃക്കാക്കര പൊലീസിന്റെ ആവശ്യം. കെവിന്റെ വിദേശയാത്രകൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ വൈറ്റ് കോളർ ഡ്രഗ് പാർട്ടിക്ക് ലഹരി എത്തിച്ചു നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കെവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. മൂന്ന് വർഷമായി സജീവ ലഹരി ഇടപാടുകാരനായ കെവിൻ ലഹരി കച്ചവടത്തിന്റെ കിങ്പിൻ ആണെന്നാണ് പൊലീസ് കണ്ടെത്തൽ. മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരിലുള്ള വ്യാജ ഐഡി കാര്‍ഡ് കെവിന്റെ കയ്യില്‍ നിന്ന് പൊലീസ് പിടികൂടി.
ഓണ്‍ലൈന്‍ വഴി 1000 രൂപ അടച്ചാല്‍ ലഭിക്കുന്ന പ്രസ്സ് ഐഡി കാര്‍ഡ് ആണ് കെവിന്‍ ഉപയോഗിച്ചിരുന്നത്. ഇന്ത്യന്‍ പ്രസ്സ് യൂണിയന്റെ ജില്ലാ റിപ്പോര്‍ട്ടര്‍ എന്ന പേരിലായിരുന്നു ഇയാളുടെ ഇടപാടുകള്‍. പൊലീസ് പരിശോധന ഒഴിവാക്കാനും ഇയാള്‍ ഈ കാര്‍ഡ് ഉപയോഗിച്ചിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.