തൃശൂർ: വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. 75 കാരി തങ്കമണിയുടെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. സ്വർണം കൈക്കലാക്കാൻ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ ആഴ്ചയാണ് മുണ്ടൂരിലെ തങ്കമണിയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കുകളും ബലംപ്രയോഗം നടത്തിയതിൻ്റെ സൂചനകളും, ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് ആദ്യഘട്ടത്തിലേ ഇത് കൊലപാതകമാണോ എന്ന സംശയം ഉയർന്നിരുന്നു.
തുടർന്ന് മകൾ സന്ധ്യയെ കസ്റ്റഡിയിലെടുത്ത് ദിവസങ്ങളോളം ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആണെന്ന് സമ്മതിക്കുകയായിരുന്നു. പണം ചോദിച്ചിട്ട് നൽകാത്തതിനുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ 45 വയസുള്ള മകൾ സന്ധ്യയേയും, 27 വയസുള്ള കാമുകൻ നിഥിനേയും പൊലീസ് അറസ്റ്റ് ചെയ്തു.