ശമ്പളം കിട്ടാത്തതിനെ തുടർന്ന് അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപിക ഉൾപ്പെടെ നാല് പേർക്ക് സസ്പെൻഷൻ

ആരോപണങ്ങൾ തള്ളിക്കൊണ്ട് ഡിഇ റിപ്പോർട്ട് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ നടപടി
കൃഷി വകുപ്പ് ജീവനക്കാരനായ ഷിജോ വി.ടി
കൃഷി വകുപ്പ് ജീവനക്കാരനായ ഷിജോ വി.ടിSource: News Malayalam 24x7
Published on

പത്തനംതിട്ട: അധ്യാപികയായ ഭാര്യക്ക് ശമ്പളം കിട്ടാത്തതിനെ തുടർന്ന് കൃഷി വകുപ്പ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അനിൽകുമാർ എൻ. ജി., സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ബിനി ആർ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മരിച്ച ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ ജോലി ചെയ്തിരുന്ന പത്തനംതിട്ട സെൻറ് ജോസഫ് എച്ച്.എസ്. നാറാണംമൂഴിയിലെ പ്രധാന അധ്യാപികയ്ക്കും സസ്പെൻഷൻ.

അധ്യാപികയുടെ ഭർത്താവിൻ്റെ മരണത്തിൽ ഉയർന്ന ആരോപണങ്ങൾ തള്ളി ഡിഇ റിപ്പോർട്ട് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ നടപടി. ഡിഇ ഓഫീസ് നടപടികളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നായിരുന്നു സർക്കാരിന് ലഭിച്ച റിപ്പോർട്ട്. എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്താണ് ഷിജോ ജീവനൊടുക്കിയത് എന്നായിരുന്നു ആരോപണം. എന്നാൽ 2025 ഫെബ്രുവരി മാസം മുതൽ ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന് ശമ്പളം കിട്ടുന്നുണ്ടെന്ന് ഡിഇ ഓഫീസ് റിപ്പോർട്ടിൽ പറയുന്നു.

കൃഷി വകുപ്പ് ജീവനക്കാരനായ ഷിജോ വി.ടി
അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളമില്ല, ഭർത്താവ് ജീവനൊടുക്കി; വിദ്യാഭ്യാസ വകുപ്പിനെതിരെ കുടുംബം

ശമ്പളമടക്കം ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി വിധിച്ചിട്ടും പത്തനംതിട്ട ഡിഇ ഓഫീസ് ജീവനക്കാർ തുടർനടപടി സ്വീകരിച്ചില്ല എന്നായിരുന്നു ഷിജോയുടെ അച്ഛന്റെ ആരോപണം. എന്നാൽ ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെ ശമ്പളം നൽകി തുടങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ശമ്പള കുടിശ്ശിക ബിൽ നൽകേണ്ടിയിരുന്നത് സ്കൂളിൽ നിന്നാണെന്നും ഡിഇ ഓഫീസ് നടപടികളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ കോടതി നിലനിൽക്കെ തുടർനടപടികൾ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കിയെന്നും, സ്പാർക്ക് ഓതന്റിക്കേഷന് സ്കൂൾ പ്രധാനാധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ വെച്ച് താമസിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസവകുപ്പിൻ്റെ നടപടി.

കഴിഞ്ഞ ദിവസമാണ്, പത്തനംതിട്ട നാരായണൻമൂഴി സ്വദേശി ഷിജോ വി.ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസായിരുന്നു. ഏറെക്കാലമായി മുടങ്ങിക്കിടന്ന ഷിജോയുടെ ഭാര്യയുടെ ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡിഇഒ ഓഫീസിൽ നിന്നും തുടർനടപടി ഉണ്ടായില്ലെന്നാണ് ഷിജോയുടെ പിതാവ് ത്യാഗരാജൻ ആരോപിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com