തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലുണ്ടായ തീപിടിത്തത്തിൽ പ്രതികരിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ഗുരുതരമായ സുരക്ഷ വീഴ്ചയാണ് സംഭവിച്ചത്. ഈ ഘട്ടത്തിൽ മറ്റു ദുരൂഹതകൾ സംശയിക്കുന്നില്ല. റെയിൽവേ ലൈനിൽ നിന്നും തീപ്പൊരി വീണ് തീ പടർന്നതായാണ് പ്രാഥമിക സംശയം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നും ഡിജിപി അറിയിച്ചു.
സംഭവത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പെയ് ആൻ്റ് പാർക്ക് സെൻ്ററുകളിൽ പൊലീസ് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര അന്വേഷണത്തിന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ബന്ധപ്പെട്ടു. റെയിൽവേ സ്റ്റേഷനിലെ തീപിടുത്തം അതീവ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ഇന്ന് പുലർച്ചെ 6.30 ഓട് കൂടിയാണ് അപകടമുണ്ടായതെന്നാണ് റെയിവേയുടെ വിശദീകരണം. അര മണിക്കൂറിനുള്ളിൽ തീയണയ്ക്കാൻ സാധിച്ചു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. പാർക്ക് ചെയ്ത ഇരുചക്രവാഹനത്തിൽ നിന്നാണ് തീ പടർന്നതെന്ന് പ്രാഥമിക നിഗമനം. അപകടം ട്രെയിൻ സർവീസുകളെ ബാധിച്ചിട്ടില്ലെന്നും റെയിൽവേ അറിയിപ്പിൽ വ്യക്തമാക്കി.
അപകടത്തിൽ സിറ്റി പൊലീസ് കമ്മീഷണറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഫോറൻസിക് സംഘത്തെ അടക്കം എത്തിച്ച് പരിശോധന നടത്തും.അപകടത്തിൻ്റെ പ്രഭവകേന്ദ്രം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയായിരുന്നു റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ തീപിടിത്തമുണ്ടായത്. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പാർക്കിങ്ങിൽ ആണ് തീപിടിക്കുകയായിരുന്നു. അപകടത്തിൽ നൂറുകണക്കിന് ബൈക്കുകളാണ് കത്തിനശിച്ചത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയതാണ് തീ അണച്ചത്.