

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാൾ പിടിക്കപ്പെട്ടപ്പോൾ സംസ്ഥാന സർക്കാർ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുറത്ത് ലഹരിക്ക് എതിരെ ഓപ്പറേഷൻ തൂഫാൻ ആഘോഷമാക്കി നടക്കുമ്പോൾ അകത്ത് ലഹരിക്കടത്തുകാർക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുന്നത് എന്തൊരു പ്രഹസനമാണെന്നും പിണറായി വിജയൻ ചോദിച്ചു. "ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടാണോ കുറ്റവാളിക്ക് ഈ നിലയിൽ സംരക്ഷണം ലഭിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് വിശദീകരിക്കണം. അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിൻ്റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്നത്," പിണറായി വിജയൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നിയമത്തിന് മുൻപിൽ കൊണ്ടുവന്നുവെന്ന വാർത്തയിലെ തൻ്റെ പ്രതികരണം പോലും ജനങ്ങളിൽ നിന്നു മറച്ചുവയ്ക്കാൻ സർക്കാർ ഇടപെട്ടുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ തൂഫാനിലൂടെ ആഭ്യന്തര മന്ത്രിക്ക് കിട്ടിയ അഭിനന്ദനങ്ങളും നല്ല വാക്കുകളും ഒരു മയക്കുമരുന്ന് കടത്തുകാരൻ്റെ ദാസ്യപ്പണിയിലൂടെ കളഞ്ഞ് കുളിക്കരുതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നു സ്വയം അവകാശപ്പെടുന്ന വ്യക്തിയെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവന്നത് സംബന്ധിച്ച പോസ്റ്റുകൾ നീക്കം ചെയ്യിച്ച സോഷ്യൽ മീഡിയാ സെൻസറിംഗിനെതിരെ ഇന്ന് ഞാൻ പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. എന്നാൽ, ആ വാർത്ത പോലും ജനങ്ങളിൽ നിന്നു മറച്ചു വയ്ക്കാൻ സർക്കാർ ഇടപെട്ടിരിക്കുന്നു. എൻ്റെ അത് സംബന്ധിച്ച പ്രസ്താവനക്കും അപ്രഖ്യാപിത സോഷ്യൽ മീഡിയ സെൻസർഷിപ്പ് ഏർപ്പെടുത്തി നീക്കം ചെയ്ത സംസ്ഥാന സർക്കാറിൻ്റെ നടപടിയുണ്ടായിരിക്കുന്നു. സർക്കാർ, വിശേഷിച്ചും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല നടത്തുന്ന തൂഫാൻ റെയ്ഡുകളെ പ്രതിപക്ഷം എതിർത്തിട്ടില്ല. വലിയ സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ആര് നടപടി സ്വീകരിച്ചാലും സ്വാഗതാർഹമാണ്. അത്തരം വാർത്തകൾ പൊതു സമൂഹത്തിൽ ലഹരിക്കെതിരായ അവബോധം വളർത്തും. കുറ്റവാളികളായ ലഹരിക്കടത്തുകാർക്കും ഏജൻ്റുമാർക്കും ഒരു താക്കീത് കൂടിയാവും ഇതെല്ലാം എന്ന നിലയിൽ മാധ്യമങ്ങളും നല്ല പ്രചരണം നൽകുക സ്വാഭാവികമാണ്.
പക്ഷെ മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാൾ പിടിക്കപ്പെട്ടപ്പോൾ സംസ്ഥാന സർക്കാർ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണ്. അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന വാർത്തകൾ ഇന്ത്യയിൽ ഉള്ളവർക്ക് കാണാൻ സാധിക്കാത്ത വിധം നിയന്ത്രിക്കപ്പെടുകയാണ്. പുറത്ത് ലഹരിക്ക് എതിരെ ഓപ്പറേഷൻ തൂഫാൻ ആഘോഷമാക്കി നടക്കുമ്പോൾ അകത്ത് ലഹരിക്കടത്തുകാർക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുന്നത്. എന്തൊരു പ്രഹസനമാണ് ? ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടാണോ കുറ്റവാളിക്ക് ഈ നിലയിൽ സംരക്ഷണം ലഭിക്കുന്നത്? ആഭ്യന്തര വകുപ്പ് വിശദീകരിക്കണം. അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിൻ്റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്നത്.
രാജ്യത്തിൻ്റെ സുരക്ഷയും ക്രമസമാധാനവും ഉൾപ്പെടെയുള്ള അത്യധികം ഗൗരവമുള്ള വിഷയങ്ങളിൽ സ്വീകരിക്കുന്ന കരുതൽ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കടത്തിൽ പിടിയിലാകുമ്പോൾ കൈക്കൊള്ളുന്നത് രാജ്യത്തിൻ്റെ നിയമ വ്യവസ്ഥിതിയോടുള്ള നിന്ദയും വെല്ലുവിളിയും കൂടിയാണ്. പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന പോലും ജനങ്ങളിലേക്കെത്താതെ കുറ്റവാളിയോടാണ് സർക്കാരിൻ്റെ കരുതൽ.
ഇനി പറയാനുള്ളത് ആഭ്യന്തര മന്ത്രിയോടാണ്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി എംഡിഎംഎ കടത്തിന് രാഷ്ടീയ ഭേദമില്ലാതെ കോൺഗ്രസ് നേതാവിനെ വരെ പിടികൂടിയത് വഴി ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധമായി മാറുമായിരുന്ന 'ഓപ്പറേഷൻ തൂഫാൻ' രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും സമ്മർദ്ദങ്ങൾക്കും കീഴടങ്ങി പ്രഹസനമാവുന്നു എന്ന സന്ദേശമാണ് ഇതെല്ലാം നൽകുക. അങ്ങേക്ക് കിട്ടിയ അഭിനന്ദനങ്ങളും നല്ല വാക്കുകളും ഒരു മയക്ക് മരുന്ന് കടത്തുകാരൻ്റെ ദാസ്യപ്പണിയിലൂടെ കളഞ്ഞ് കുളിക്കരുത്. നീതിബോധവും ആത്മാർത്ഥതയും ആർജ്ജവവും ഉള്ള ഭരണാധികാരികൾ ഉയർന്ന് വരുന്നത് സമ്മർദ്ധങ്ങൾക്ക് കീഴ്പ്പെട്ടല്ല. ഇപ്പോൾ മയക്ക് മരുന്ന് കടത്തുകാർക്ക് സംരക്ഷണവും കരുതലും സർക്കാർ തലത്തിൽ തന്നെ നടക്കുകയാണല്ലോ? ഈ അനീതിക്കെതിരെ ആഭ്യന്തര മന്ത്രി പ്രതികരിക്കണം.