കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ വിശദമായ അന്വേഷണത്തിന് വിവിധ വകുപ്പുകൾ . ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം. പ്രാഥമിക പരിശോധന നടത്തി ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഇന്നലെ വൈകിട്ടോടെ ഉണ്ടായ അഗ്നിബാധ ആറ് മണിക്കൂറിൽ അധികം സമയമെടുത്താണ് പൂർണമായും അണച്ചത്.
ഉപഭോക്താക്കളുടെ എണ്ണം നന്നേ കുറവായിരുന്നത് വൻ ദുരന്തമാണ് ഒഴിവായത്. തീപിടിത്തമുണ്ടായതിന് പിന്നാലെ ജീവനക്കാരും കടയിലുണ്ടായിരുന്നവരും കടയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. എന്നാൽ പെരുന്നാൾ വിപണി മുന്നിൽക്കണ്ട് എത്തിച്ച സ്റ്റോക്കുകൾ ഏറെ കത്തിനശിച്ചതായാണ് വിവരം. മൊത്തം എത്ര രൂപയുടെ നഷ്ടമെന്ന് കണക്കാക്കിയിട്ടില്ല. എങ്കിലും ലക്ഷങ്ങൾ വിലവരുന്ന സ്റ്റോക്കുകൾ ചാരമായെന്നാണ് വിവരം.
രണ്ട് നിലകളിൽ പടർന്ന തീ മറ്റ് നിലകളിലേക്ക് വ്യാപിക്കാതിരിക്കാൻ ഫയർ ഫോഴ്സ് ഏറെ പരിശ്രമിച്ചു . തീ പിടിത്തമുണ്ടായ ഉടൻ ഷോറൂമിലെ ഫയർ യൂണിറ്റുകൾ പ്രവർത്തന സജ്ജമായിരുന്നുവെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതോടെയാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. ഫയർ ഫോഴ്സിനൊപ്പം നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമത്തിൽ പങ്കു ചേർന്നിരുന്നു. തീ പടർന്നതിനൊപ്പം പ്രദേശമാകെ കറുത്ത പുകയും വ്യാപിച്ചിരിന്നു. 20ലധികം ഫയർ യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള ഫയർ എഞ്ചിനും സ്ഥലത്തെത്തിച്ചിരുന്നു.