തിരുവനന്തപുരം: ജനറൽ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ നടപടിയെടുത്ത് തിരുവനന്തപുരം എൻഫോസ്‌മെൻ്റ് ആർടിഒ. വാഹനമോടിച്ച എ.കെ. വിഷ്ണുനാഥിൻ്റെയും, ഡ്രൈവിങ് പരിശീലനം നൽകിയ വിജയൻ കെ എന്നിവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഇരുവരെയും എടപ്പാൾ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് അയക്കാനും ഉത്തരവിട്ടു.
ഇന്നലെയാണ് ജനറൽ ആശുപത്രിക്ക് സമീപം അപകടം ഉണ്ടായത്. ഡ്രൈവിങ് പരിശീലനത്തിനിടെ കാർ ഫുട്‌പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫുട്‌പാത്തിലേക്ക് ഇടിച്ചുകയറിയ കാർ കാൽനട യാത്രക്കാരെയും ഓട്ടോറിക്ഷകളെയും ഇടിച്ചിരുന്നു. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടകാരണമെന്നും വണ്ടിക്ക് മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്നും ആർടിഒ അറിയിച്ചിരുന്നു.
നടന്നത് നിയമലംഘനമാണെന്നും, പരിശീലനം നൽകുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിച്ചില്ലെന്നും ട്രാൻസ്പോർട്ട് കമീഷണർ സി. എച്ച് നാഗരാജു പറഞ്ഞു. പരിശീലനം നടത്തേണ്ട റൂട്ടിൽ അല്ല ഇവർ പരിശീലനം നടത്തിയതെന്നും അദ്ദേഹം അറിയിച്ചിരുന്നു.