പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് തിരിച്ചെത്തിയതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്ഐ. രാഹുലുണ്ട് സൂക്ഷിക്കുക, ഭയം വേണ്ട, ജാഗ്രത മതി എന്നിങ്ങനെ അനൗൺസ്മെൻ്റ് നടത്തിയാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ട്രാൻസ്ജെൻഡേഴ്‌സും സൂക്ഷിക്കണമെന്നും, അനൗൺസ്മെൻ്റിൽ പറയുന്നു.
അതേസമയം, ഔദ്യോഗിക വാഹനത്തിലെ എംഎൽഎ ബോർഡ് മാറ്റിയാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾ രാഹുലിനെ അനുഗമിക്കുന്നുണ്ട്. കെപിസിസി നിർവാഹക സമിതി അംഗം സി. ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.ജെ. എൽദോ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയഘോഷ്, കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് നിഖിൽ കണ്ണാടി, എന്നിവർക്കൊപ്പമാണ് രാഹുലിനൊപ്പമുള്ളത്.
രാഹുലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്നും, ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും ബിജെപി നേതാവ് സി. കൃഷ്ണകുമാർ പറഞ്ഞു. രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
കോൺഗ്രസിൻ്റെത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്നിട്ട് കോൺഗ്രസ് തന്നെയാണ് രാഹുലിന് സംരക്ഷണം ഒരുക്കുന്നത്. ഏറ്റവും ഗതികെട്ട എംഎൽഎയാണ് രാഹുൽ. സ്വന്തം മണ്ഡലത്തിലേക്ക് ഒളിച്ചുവരേണ്ട അവസ്ഥയണ് രാഹുലിനുള്ളത്. തെറ്റ് ചെയ്തെന്ന ഉറപ്പ് രാഹുലിന് ഉണ്ട്. അയാൾക്കെതിരെ വന്ന ആരോപണങ്ങളെ നിഷേധിച്ചിട്ടില്ല. 38ദിവസമായിട്ടും നിയമനടപടി പോലും സ്വീകരിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ വിമർശിച്ചു.