മലപ്പുറം: തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാതയുടെ ഔദ്യോഗിക പ്രവർത്തനം ഇന്നുമുതൽ ആരംഭിക്കുമെന്ന് ഇ. ശ്രീധരൻ. പൊന്നാനിയിൽ ആരംഭിച്ച ഡിഎംആർസി ഓഫീസ് ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ രാധ ശ്രീധരനാണ് പൊന്നാന്നിയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ 10 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങുക. അവർ എന്തുചെയ്യണം എന്നത് ഇന്ന് തന്നെ വ്യക്തമാക്കും. എന്തുചെയ്താലും നാട്ടുകാർക്ക് ഒരു ബുദ്ധിമുട്ട് വരാത്ത രീതിയിൽ വേണം ചെയ്യാൻ എന്നുള്ളതാണ് ആദ്യത്തെ കാര്യം. നാട്ടുകാർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ അതിന് നമ്മളാണ് പ്രതിവിധി കാണേണ്ടത്. അങ്ങനെ ഒരും വർക്ക് കൾച്ചർ ആണ് ഉണ്ടാക്കിയെടുക്കുന്നതെന്നും ഇ. ശ്രീധരൻ പറഞ്ഞു.
"വേഗം തന്നെ പണി പൂർത്തിയക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്. ഫീൽഡ് വർക്കുകളെല്ലാം ജൂണിന് മുൻപ് തന്നെ പൂർത്തിയാക്കും. മഴ തുടങ്ങുന്നതിന് മുൻപ് തന്നെ അത് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഏപ്രിൽ അവസാനത്തോടെയാണ് ഫീൽഡ് വർക്കുകൾ ആരംഭിക്കുക. അതിനായുള്ള ഏജൻസിയെ ഇന്ന് തന്നെ തീരുമാനിക്കും. ഏതൊക്കെ സ്റ്റേഷനുകൾ വേണം എന്നതിൽ തീരുമാനമായിട്ടുണ്ട്. അവിടെ ഏജൻസിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തും. സ്റ്റേഷൻ ടു സ്റ്റേഷൻ എങ്ങനെ പോകും എന്നതിലും തീരുമാനമുണ്ടാകും. എല്ലാ കാര്യത്തിലും നാട്ടുകാരുടെ പിന്തുണയും വിശ്വാസവും ആണ് വേണ്ടത്", ഇ. ശ്രീധരൻ.
റയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാന സർക്കാരിനെ ഇപ്പോൾ അറിയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എതിർപ്പുകളും ഇല്ലാതാവും. ഏറ്റടുക്കുന്ന ഭൂമിക്ക് ഏറ്റവും ഉയർന്ന വില നൽകാനാവും. എൻ്റെ സ്ഥലം എടുക്കൂ എന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരും. സ്ഥലത്ത് നേരിട്ടെത്തി സർവേ നടത്തുന്നതിന് മുന്നേ ജനങ്ങളുടെ ആശങ്ക തീർക്കുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.
പദ്ധതി കടന്നുപോകുന്ന ഇടങ്ങളിലെ ജനങ്ങളുടെ സംശയവും ആശങ്കയും പരിഹരിക്കാൻ പ്രത്യേക യോഗങ്ങളും ഇ. ശ്രീധരൻ വിളിച്ചു ചേർക്കുന്നുണ്ട്. ആദ്യ യോഗം ഈ മാസം 15ന് മലപ്പുറത്ത് ചേരാനാണ് തീരുമാനം. സംസ്ഥാന സർക്കാറിനെ പാടെ അവഗണിച്ചാണ് അതിവേഗ റെയിൽ പദ്ധതിയിൽ ഇ. ശ്രീധരൻ്റെ ദ്രുതനീക്കം. പദ്ധതി വിശദീകരിക്കാൻ ജനങ്ങളിലേക്ക് അദ്ദേഹം നേരിട്ടിറങ്ങും.
സംസ്ഥാന സർക്കാർ ബജറ്റിൽ മുന്നോട്ടുവച്ച ആർആർടിഎസ് പദ്ധതിയെ തള്ളിയ ഇ. ശ്രീധരൻ കേന്ദ്ര പദ്ധതിയെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തയ്യാറെടുക്കുന്നത്. പദ്ധതിയുടെ മികവ് ജനങ്ങളെ പറഞ്ഞു മനസിലാക്കും. നേരിട്ടുള്ള ജനസമ്പർക്കത്തിലൂടെ ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കുക, പദ്ധതിക്ക് ജനപിന്തുണ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്.