

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ് അന്വേഷണത്തിൽ കൂടുതൽ പിടിമുറുക്കി ഇഡി. കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ഇഡി ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. 9 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് പിടിച്ചെടുത്ത രേഖകൾ വിശദമായ പരിശോധനയ്ക്ക് ശേഷം അക്കൗണ്ട് മരവിപ്പിക്കാനാണ് നീക്കം.
മുഖ്യപ്രതി നജീബ് ആശുപത്രികളിൽ നിന്നും വൻ കമ്മീഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പൊലീസ് കേസിൻ്റെ തു ടർച്ചയായി ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു നടപടി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മുഖ്യപ്രതിയായ നജീബിൻ്റെ നേതൃത്വത്തിലുള്ള റാക്കറ്റ് ആശുപത്രികളിൽ നിന്ന് വൻ തുക കമ്മീഷനായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
അവയവദാതാക്കളെയും സ്വീകർത്താക്കളെയും ആശുപത്രിയിൽ എത്തിച്ച് ഓരോ തവണയും പരിശോധന നടത്തുമ്പോൾ റാക്കറ്റിന് കമ്മീഷൻ ലഭിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
മെഡിക്കല്‍ ടൂറിസത്തിൻ്റെ മറവിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കല്ലത്രസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് അവയവ ദാന തട്ടിപ്പ് നടന്നിരിക്കുന്നത്.