തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് ആലോചനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പരിഗണിക്കുന്നത് അടുത്ത അധ്യയന വർഷം മുതൽ പുസ്തക വായനക്ക് പത്ത് മാർക്ക് നൽകാനെന്നും മന്ത്രി പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് പരിപാടിയുടെ ഭാഗമായി 12 കോടിയുടെ പുസ്തകങ്ങൾ വിദ്യാലയങ്ങൾക്ക് നൽകി. മെഗാ ക്വിസ് പരിപാടിക്ക് കിട്ടിയ സ്വീകാര്യത ചിലർക്ക് പ്രയാസം ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കേരളം കൈവരിച്ച നവോഥാന നേട്ടങ്ങൾ കുട്ടികൾ അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികൾ കേരളത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ചുറ്റുപാടിനെ കുറിച്ചും മനസിലാക്കാൻ പാടില്ലെന്ന ചിന്തയാണ് ചിലർക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ജാതിയുടെ പേരിൽ വിദ്യാഭ്യാസം നിഷേധിച്ച കാലഘട്ടം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളി പഞ്ചമിയുടെ കൈപിടിച്ച് സ്കൂളിലേക്ക് നടന്നു. അന്ന് കുറെയാളുകൾ ചേർന്ന് സ്കൂളിന് തീയിട്ടു. കേരളം കൈവരിച്ച നവോത്ഥാന നേട്ടങ്ങൾ കുട്ടികൾ അറിയണ്ടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പത്ത് വർഷം മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. പാഠപുസ്തകങ്ങൾ ലഭിക്കാത്ത കാലഘട്ടം ഉണ്ടായിരുന്നു. ആ കാലഘട്ടം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിനോടുള്ള എതിർപ്പ് നാടിനോടുള്ള എതിർപ്പായി ചിലർ മാറ്റി. ഇളം മനസുകളിൽ ശുദ്ധമായ കാര്യങ്ങൾ എത്തിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മാധ്യമങ്ങളും അക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിനെ അപകീർത്തിപ്പെടുത്താൻ സിനിമകൾ നിർമിക്കുന്നു, ഇതിനെതിരെ കുട്ടികളും അവബോധരാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.