
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുറവുകൾ അക്കമിട്ട് നിരത്തി ഉപകരണക്ഷാമം അന്വേഷിച്ച വിദഗ്ധസമിതി റിപ്പോർട്ട്. ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങി. ഒരു ബയോമെഡിക്കൽ എൻജിനീയർ പോലുമില്ലാതെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്. ഉപകരണം വാങ്ങൽ, നിയമനം എന്നിവയിൽ അടക്കം ഭരണാനുമതി നൽകുന്നതിൽ പലപ്പോഴും ജില്ലാ കളക്ടർ കാലതാമസം വരുത്തുന്നു എന്നും റിപ്പോർട്ട് പറയുന്നു.
ആശുപത്രി വികസന സമിതി അഥവാ എച്ച്ഡിഎസിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഉള്ള ജീവനക്കാർക്ക് ആകട്ടെ അമിത ജോലിഭാരവും. ഫയലുകളുടെ നീക്കം വൈകാൻ ഇത് കാരണമാകുന്നു. പിഎസ്‌സി വഴിയുള്ള നിയമനവും കുറവാണ്. പിഎസ്‌സി വഴി നിയമനം നടത്തുന്നതിനൊപ്പം എച്ച്ഡിഎസിലെ ജീവനക്കാരുടെ എണ്ണവും കൂട്ടണം. വിദഗ്ധ സമിതി റിപ്പോർട്ട് കൃത്യമായി ഇക്കാര്യം പറഞ്ഞുവയ്ക്കുന്നു.
ആശുപത്രിയിലെ ആവശ്യങ്ങൾ എച്ച്ഡിഎസ് ചെയർമാൻ കൂടിയായ കളക്ടറെ അറിയിച്ചാൽ അവിടെ നിന്ന് ഭരണാനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നു. ഇത് ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇത് അടിയന്തരമായി ഒഴിവാക്കണം. ആശുപത്രി സൂപ്രണ്ടിന് ചെലവഴിക്കാവുന്ന തുക വർധിപ്പിക്കണം. അത്യാവശ്യഘട്ടങ്ങളിൽ സൂപ്രണ്ടിന് തന്നെ തീരുമാനമെടുക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഇത്രയും വലിയൊരു മെഡിക്കൽ സ്ഥാപനം പ്രവർത്തിക്കുന്നത് ഒരു ബയോമെഡിക്കൽ എൻജിനീയർ പേരിന് പോലും ഇല്ലാതെ ആണ്. ശാസ്ത്രീയമായ ബയോമെഡിക്കൽ വിഭാഗം പോലും ഇല്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഒരു ഉപകരണം കേടായാൽ അതിന് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ബയോമെഡിക്കൽ വിഭാഗം സഹായിക്കും എന്ന് ഇരിക്കെ അത് ഇല്ലാതെ മുന്നോട്ടുപോകാൻ ആകില്ല.
ഒരു ഉപകരണം കേടായെന്നോ വകുപ്പിന്റെ ആവശ്യമോ അറിയിച്ച ശേഷം ഉള്ള തുടർ ഓർമപ്പെടുത്തൽ നടപടികൾ സ്വീകരിക്കാൻ വകുപ്പുകൾക്ക് കഴിയാതെ പോകുന്നുവെന്നും ഇതും ജീവനക്കാരുടെ കുറവുകൊണ്ടാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇങ്ങനെ സർക്കാരിന്റെ വീഴ്ചകൾ കൂടി എണ്ണി പറയുന്നതാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ട്.