
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയെ പറ്റിയുള്ള ഡോ. സി. എച്ച്. ഹാരിസിന്‍റെ വെളിപ്പെടുത്തൽ പരിധി വിട്ടതെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് ശുപാർശയില്ല. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡോ. ഹാരിസിൽ നിന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി വിശദീകരണം തേടും.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ സി.എച്ച്. ഹാരിസിന്‍റെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ സർക്കാരിനെ വെട്ടിലാക്കിയിരുന്നു. തെളിവുകൾ നിരത്തിയായിരുന്നു ഡോക്ടർ ഹാരിസ് പരസ്യ പ്രതികരണം നടത്തിയത്. സിസ്റ്റത്തിന്റെ പ്രശ്നമാണ് എല്ലാം എന്ന് ആരോഗ്യ മന്ത്രി പ്രതികരിച്ചെങ്കിലും ഡോക്ടർ ഹാരിസിനെ തള്ളിപ്പറയാൻ ആകാത്തത് തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രി ഡോക്ടർ ഹാരിസിനെ രൂക്ഷമായി വിമർശിച്ചെങ്കിലും നടപടികളിലേക്ക് കടന്നിരുന്നില്ല.
പിന്നീട് വിദഗ്ധസമിതിയുടെ അന്വേഷണത്തിൽ ഡോ. ഹാരിസ് പറഞ്ഞ കാര്യങ്ങൾ വാസ്തവമാണെന്ന് കണ്ടെത്തിയിരുന്നു. എങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഡോക്ടർ ഹാരിസിന് വീഴ്ച പറ്റി എന്നാണ് അന്തിമ റിപ്പോർട്ട്.
സർക്കാർ ഉദ്യോഗസ്ഥൻ പരാതി പറയേണ്ട ഇടങ്ങളുണ്ട്. അവിടെ പറയാതെ സിസ്റ്റത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചത് അതിരുവിട്ട നടപടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഡോ. ഹാരിസിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി വേണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നില്ല. അതേസമയം, വിദഗ്ധസമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർ ഹാരിസിൽ നിന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി വിശദീകരണം തേടും.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലോ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലോ ഡോ. ഹാരിസിനെതിരെ സർക്കാർ ഏതെങ്കിലും തരത്തിലുള്ള കടുത്ത നടപടിയിലേക്ക് കടക്കാന്‍ സാധ്യതയില്ല. ഡോക്ടർ ഹാരിസിന് പൊതുജനങ്ങളിൽ നിന്ന് കിട്ടിയ പിന്തുണയും ഡോക്ടർമാരുടെ സമര പ്രഖ്യാപനവും ആണ് സർക്കാരിനെ കുഴയ്ക്കുന്നത്.