കാസർഗോഡ്: കേന്ദ്ര സർവകലാശാലയിൽ ഗവേഷക വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി വിദ്യാർഥിനിയുടെ കുടുംബം. റൂബി പട്ടേലിന്റെ മരണത്തിന് കാരണക്കാരനായ ഗൈഡിനെ സർവകലാശാല സംരക്ഷിക്കുകയാണെന്നും, ആഭ്യന്തര റിപ്പോർട്ട് സർവകലാശാല പൂഴ്ത്തിയെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് കേരള കേന്ദ്ര സർവകലാശാലയിലെ ഹിന്ദി വിഭാഗം ഗവേഷക വിദ്യാർഥിയായ റൂബി പട്ടേലിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റൂബിയെ ഗൈഡ് മാനസികമായി പീഡിപ്പിച്ചിരുന്നെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഏപ്രിൽ 13ന് സർവ്വകലാശാല നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് കൈമാറുകയും ചെയ്തു. എന്നാൽ അഞ്ചു തവണ ആവശ്യപ്പെട്ടിട്ടും അന്വേഷണ റിപ്പോർട്ട് കുടുംബത്തിന് നൽകിയില്ലെന്നാണ് സഹോദരി ആശാ റാണി പട്ടേലിന്റെ ആരോപണം.
റൂബി പട്ടേലിനെ ഗൈഡ് തരു. എസ് പവാർ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. ഗവേഷക വിദ്യാർഥിയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്. അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ സമീപിക്കാനാണ് റൂബി പട്ടേലിന്റെ കുടുംബത്തിന്റെ തീരുമാനം.