
മാവോയിസ്റ്റ് രൂപേഷിന് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്നുവെന്ന പരാതിയുമായി കുടുംബവും സുഹൃത്തുക്കളും. നിരാഹാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന രൂപേഷിനെ കാണാൻ കുടുംബത്തിന് അനുമതി നിഷേധിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്ന് സൂപ്രണ്ട് രേഖാമൂലം അറിയിച്ചതായും പരാതി. തടവുകാരന് നിയമസഹായം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്ന ജയില്‍ സൂപ്രണ്ടിന്റെ നടപടി ജയില്‍ നിയമങ്ങളുടെ ലംഘനമാണെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. രൂപേഷിന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തടസങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നതായും രൂപേഷിന്റെ കുടുംബം പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയ രൂപേഷിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. മഞ്ഞപ്പിത്തം ബാധിച്ചിട്ടും രോഗിയുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ലെന്നും കുടുംബം പരാതി ഉന്നയിച്ചു.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോയിരുന്നു, എന്നാല്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ജയില്‍ വകുപ്പ് അനുമതി നിഷേധിക്കുക ആണ്. പിന്നാലെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചെങ്കിലും വക്കാലത്ത് ഒപ്പിട്ട് വാങ്ങുന്നത് പോലും ജയില്‍ അധികൃതര്‍ തടയുകയാണന്നും കുടുംബം ആരോപിച്ചു.
'ബന്ധിതരുടെ ഓര്‍മ്മ കുറിപ്പുകള്‍' എന്ന പേരില്‍ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നിഷേധിച്ചതോടെ രൂപേഷ് നിരാഹാരം ആരംഭിച്ചത്. തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഈ മാസം 22 ന് നിരാഹാരം ആരംഭിച്ച രൂപേഷിനെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് 27ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശരീരത്തില്‍ സോഡിയം കുറയുകയും തുടര്‍ന്നുള്ള പരിശോധനയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയുമായിരുന്നു.